തിരുവനന്തപുരം: കണ്ണൂരിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന കാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നെല്ലാം ഒന്നിച്ച് നിന്ന് സമാധന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പിപി മുകുന്ദൻ അനുസ്മരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
നേതൃസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടിട്ടും ബിജെപിയെയോ ആർഎസ്എസിനെയോ മുകുന്ദൻ കുറ്റം പറഞ്ഞില്ല. ആർക്കും അനുകരിക്കാവുന്ന ഒന്നാണിത്. അസാമാന്യമായ നേതൃശേഷി അന്തർലീനമായിരുന്ന നേതാവായിരുന്നു പിപി മുകുന്ദൻ. തികഞ്ഞ അർപ്പണബോധത്തോടെയാണ് സംഘടനാ കാര്യങ്ങൾ നിറവേറ്റിയിരുന്നത്. രണ്ട് ചേരിയിലായിരുന്നു പ്രവർത്തനം. വലിയ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും വ്യക്തി ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. സൗമ്യമായ പെരുമാറ്റം, സംഘടനാ കാര്യങ്ങളിൽ കർക്കശമുള്ളയാളായിരുന്നു പിപി മുകുന്ദനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.