കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.നിപയെ തടയാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയെന്നും ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.കൂടാതെ മരുന്ന് വിമാനമാർഗ്ഗം എത്തിക്കും. സംസ്ഥാനം കേന്ദ്രസഹായം അഭ്യർത്ഥിച്ചിരുന്നു. മൊബൈൽ ലാബ് സ്ഥാപിക്കാൻ പൂനെ വൈറോളജിയിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തും. വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നടത്തിയ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നുവെന്നും നിലവിലെ നിപ പ്രോട്ടൊക്കോൾ പരിഷ്കരിക്കേണ്ടതില്ല. ആവശ്യമായ മരുന്നുകൾ കോഴിക്കോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ സംവിധാനം നിപയെ നേരിടാൻ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.