നവംബർ 21ന് പിണറായിയിൽ സംഘടിപ്പിക്കുന്ന ധർമ്മടം മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി കൺവീനർ ഡോ.എം സുർജിത്തും വർക്കിംഗ് ചെയർമാൻ പി ബാലനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ധർമ്മടം മണ്ഡലം നവ കേരള സദസ്സ് നവംബർ 21ന് വൈകുന്നേരം 3.30ന് പിണറായി കൺവെൻഷൻ സെന്ററിന് സമീപമുള്ള ഗ്രൗണ്ടിൽ വച്ചാണ് നടക്കുക.
പതിനഞ്ചായിരം പേർ സദസ്സിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാലൻ വർക്കിംഗ് ചെയർമാനും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം സുർജിത് കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി.
മണ്ഡലത്തിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപന തല സംഘാടക സമിതികളും ബൂത്ത് തല സംഘാടക സമിതികളും രൂപീകരിച്ചു.
നവകേരള സദസിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി 50 വീടുകൾക്ക് ഒന്ന് എന്ന ക്രമത്തിൽ 900ത്തിലധികം വീട്ടുമുറ്റ സദസ്സുകൾ ഇതിനകം നടത്തിക്കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ,സഹകരണ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയെല്ലാം ചേർന്ന് 3000ത്തിലധികം പ്രചരണ ബോർഡുകളും സ്ഥാപിച്ചു. സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മണ്ഡലം തല വോളിബോൾ മത്സരം സംഘടിപ്പിച്ചു.
എൽ പി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള 175 സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച നവ കേരള ക്വിസ് മത്സരത്തിൽ പതിനായിരത്തിലധികം കുട്ടികൾ പങ്കെടുത്തു
കലാ-കായിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത മിനി മാരത്തൺ,സൈക്കിൾ റാലി, വീഡിയോ, ഫോട്ടോഗ്രാഫി മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു
നവംബർ 14ന് വീടുകൾ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഗ്രന്ഥശാലകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നവ കേരളദീപം തെളിയിച്ചു
ബ്രണ്ണൻ കോളേജ്, പാലയാട് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾ 18 കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
പിണറായി കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു.
പരാതി പരിഹാര അദാലത്തുകൾ,മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾ,സ്ത്രീകൾ,വയോജനങ്ങൾ,ഭിന്നശേഷിക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ കായിക പരിപാടികൾ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു
സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ സംരംഭകത്വ ശില്പശാല, ജി എസ് ടി അവബോധ സെമിനാർ, കുടിവെള്ള പരിശോധന, റോഡ് സുരക്ഷ അവബോധ ശിൽപ്പശാല, മത്സ്യത്തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പുകൾ, വൈദ്യുതി ഹെൽപ്പ് ഡെസ്ക് തുടങ്ങിയവയും ഉണ്ടായിരുന്നു.
നവംബർ 21ന് ഉച്ചക്ക് ഒരു മണി മുതൽ പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് അപേക്ഷകളും നിവേദനങ്ങളും പരാതികളും നൽകാനുള്ള കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും.
10 കൗണ്ടറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതിൽ ഒരെണ്ണം ഭിന്ന ശേഷിക്കാർക്കും രണ്ടെണ്ണം വീതം വയോജനങ്ങൾ വനിതകൾ എന്നിവർക്കും മാറ്റിവച്ചിട്ടുണ്ട്.
അപേക്ഷകർക്ക് ഇരിപ്പിടം,കുടിവെള്ളം,ലഘുഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അപേക്ഷകർക്ക് അപ്പോൾ തന്നെ കൈപ്പറ്റ് രശീതി ലഭ്യമാക്കും. ഇത് ഉപയോഗിച്ച് അപേക്ഷയുടെ പുരോഗതി വിവരം ഓൺലൈനായി അറിയാനുള്ള സംവിധാനവും സർക്കാർ
ഒരുക്കിയിട്ടുണ്ട്.
നവ കേരള സദസിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്ന 4.30 മുതൽ 6 മണി വരെയുള്ള സമയത്ത് താൽക്കാലികമായി കൗണ്ടറുകൾ നിർത്തിവയ്ക്കും.
6 മണി മുതൽ വീണ്ടും അപേക്ഷകൾ സ്വീകരിക്കും
കൺവെൻഷൻ സെന്ററിന് സമീപത്തായി ഒരുക്കിയ വേദിയിൽ വൈകുന്നേരം 3 മണി മുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.
വാദ്യ കലാകാരൻ ചെറുതാഴം ചന്ദ്രന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, മണ്ഡല പരിധിയിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത അഭിനയ പരിപാടികളും നാടൻ പാട്ടുകാരി പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് എന്നിവയും അരങ്ങേറും.
പ്രധാന വേദിയിൽ നടക്കുന്ന പരിപാടികൾ നേരിട്ട് കാണാൻ സാധിക്കാത്തവർക്ക് വേദിക്കരികിലായി തയ്യാറാക്കിയ വലിയ സ്‌ക്രീനിൽ പരിപാടികൾ കാണാം.
നവ കേരള സദസിൽ പങ്കെടുക്കുന്നവർക്കെല്ലാം കുടിവെള്ളം, കാപ്പി,ലഘുഭക്ഷണം എന്നിവ ഏർപ്പാടാക്കിയിട്ടുണ്ട്
പരിപാടിയിൽ ബഹുജനങ്ങളെ പങ്കെടുപ്പിക്കുന്നതിനായി 200 ബസുകളും അതിലേറെ ചെറുവാഹനങ്ങളും എത്തിച്ചേരുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ധർമ്മടം ഭാഗത്തു നിന്നുള്ള ബസുകൾ കൊടുവള്ളി പടന്നക്കര റോഡ് വഴിയും, മുഴപ്പിലങ്ങാട്, ചെമ്പിലോട്,കടമ്പൂർ,മാവിലായി ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പാറപ്രം റോഡ് വഴി വന്ന് പിണറായി ടൗണിൽ ആർ സി അമല സ്കൂൾ പരിസരം ബഹുജനങ്ങളെ ഇറക്കി കമ്പനിമെട്ട, മമ്പറം ഭാഗങ്ങളിൽ നിശ്ചയിച്ച കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം.
അഞ്ചരക്കണ്ടി വേങ്ങാട് പെരളശ്ശേരി ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പാണ്ട്യാല മുക്കിൽ ബഹുജനങ്ങളെ ഇറക്കി പിണറായി ഭാഗത്ത് നിശ്ചയിച്ച കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം.
സിവിൽ ഡിഫൻസ് ടീം ഉൾപ്പെടെയുള്ള 150 വളണ്ടിയർമാരെ നവകേരള സദസ്സിനായി ക്രമീകരിച്ചിട്ടുണ്ട്.
പരാതി കൗണ്ടറുകൾ, വാഹന പാർക്കിംഗ്, കുടിവെള്ള /ലഘു ഭക്ഷണ വിതരണം, മെഡിക്കൽ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വളണ്ടിയർ സേവനം ലഭ്യമായിരിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
കെ ശശിധരൻ, ടി സുധീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.