‘കാരവൻ കേരള’ എന്ന ന്യൂതന ടൂറിസം സംവിധാനവുമായി ടൂറിസം വകുപ്പ്. കേരളത്തിന്റെ ടൂറിസം സാധ്യതകളെ പുതിയ തലത്തിലുള്ള ഉയർച്ചയിലേക്കു കൊണ്ടുപോകാൻ കാരവൻ ടൂറിസം എന്ന മേഖലയെ ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ തയ്യാറെടുപ്പ്. ഹൗസ് ബോട്ട് ടൂറിസം എന്ന പദ്ധതിയിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയെ ലോകത്തിനു മുന്നിൽ തന്നെ മികവുറ്റതാക്കാൻ കേരളത്തിനായി. ഹൗസ് ബോട്ട് പോലെ സമഗ്രമാറ്റം കൈവരിക്കാൻ പ്രാപ്തമായ ഒരു പദ്ധതിയാണ് കാരവൻ ടൂറിസം. കോവിഡാനന്തരലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താത്പര്യങ്ങളും പരിഗണിച്ചായിരുന്നു സമഗ്ര കാരവന്‍ ടൂറിസം നയത്തിന്റെ പ്രഖ്യാപനം.കാരവനിലെ ആഡംബര അന്തരീക്ഷത്തെ കാരവന്‍ പാര്‍ക്കിലെ സ്വാഭാവികപ്രകൃതിയുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ അടിസ്ഥാനപ്രമേയം. ഗ്രാമങ്ങളിൽ തന്നെ താമസിച്ചു ഇതുവരെ ലോകമറിയാത്ത കേരളത്തിന്റെ ഉള്ളറകൾ തൊട്ടറിയാൻ കാരവൻ ടൂറിസം പദ്ധതി ഏറെ സഹായകമാകും. തനതുവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിന് ഊന്നല്‍നല്‍കുന്ന നയം പ്രാദേശികസമൂഹത്തിന് പ്രയോജനകരമാകുന്ന സുസ്ഥിരപ്രവര്‍ത്തനമായി ടൂറിസത്തെ മാറ്റുന്നതിലും മേഖലയിലെ മേഖലയിലെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധവെക്കുന്നു.കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരേപോലെ ആനന്ദപ്രദമാക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതിയാകും കാരവൻ ടൂറിസം. ടൂറിസം സാദ്ധ്യതയുള്ളതും അധികം അറിയപ്പെടാത്തതുമായ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നത് കാരവന്‍ കേരള മുന്നോട്ടുവെക്കുന്ന മറ്റൊരു സാദ്ധ്യതയാണ്. ഇതുവഴി ഓരോ പ്രദേശത്തും നിരവധി പുതിയ ലക്ഷ്യസ്ഥാനങ്ങളും ടൂറിസം ആകര്‍ഷണങ്ങളും സാദ്ധ്യമാക്കാനുമാകും. നഗരത്തിരക്കുകളിൽ നിന്ന് വിട്ടുനിന്നുള്ള ഈ പദ്ധതി ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ നിന്ന് രക്ഷനേടാനും ഒരു ഇടവേളയ്ക്കു വേണ്ടിയും യാത്രചെയ്യുന്നവർ ഇരുകൈയും നീട്ടി സ്വീകരിക്കും.
പൊതു-സ്വകാര്യ മാതൃകയിലാണ് കാരവൻ ടൂറിസം സജ്ജമാക്കിയിട്ടുള്ളത്. സ്വകാര്യനിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രാദേശികസമൂഹവുമാണ് ഇതിന്റെ പ്രധാന പങ്കാളികള്‍. ടൂറിസം നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് കാരവന്‍ നയം നൽകുന്നത്. കാരവൻ വാങ്ങുന്നതിനുള്ള ധനസഹായങ്ങളും നിക്ഷേപങ്ങളും അടങ്ങുന്ന വലിയ ഇൻസെന്റീവുകളും ഇതിലൂടെ ഉപയോഗപ്രദമാക്കാനാകും.