ഗാസയിൽ ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണവുമായി ഇസ്രയേൽ. ഗാസയിൽ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മരണഭയത്തോടെ ജീവിക്കുന്നത് നൂറു കണക്കിന് പലസ്തീനികൾ. യുദ്ധവിമാനങ്ങൾ ഭയന്ന് ആളുകൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. കൂടുതലാളുകളും ആശുപത്രികളിലുണ്ടാകും എന്ന് മനസിലാക്കി ആശുപത്രികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നതെന്ന് യു എൻ അറിയിച്ചു.അതേസമയം, അൽ ശിഫ ആശുപത്രിയിൽ വൈദ്യുതിയും ഇന്ധനവും നിലച്ചതിനാൽ നവജാതശിശുവടക്കം നിരവധിപേർ മരിച്ചു. സഹായവുമായെത്തിയ ട്രക്കുകൾക്ക് നേരെയും ആക്രമണമുണ്ടായതോടെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ലാതായ അവസ്ഥയിലാണ് ഗാസയിലെ ആശുപത്രികൾ. വൈദ്യുതി വിതരണം ഗാസയിൽ പൂർണമായും നിലച്ചു. ഇന്ധനമില്ലാതെ ശസ്ത്രക്രിയകളും മുടങ്ങി കിടക്കുകയാണ്.വെടിനിർത്തൽ ആവശ്യപ്പെട്ട് പല രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും രംഗത്തുവന്നിട്ടുണ്ട്. സഹായമെത്തിക്കാനായി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കും എന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നെങ്കിലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്.
WE ONE KERALA
NM