കോൺഗ്രസിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ സങ്കുചിതമായ നിലപാടുകൊണ്ടാണ് യുഡിഎഫിലെ മറ്റ് കക്ഷികൾ നവകേരള സദസിൽ പങ്കെടുക്കാത്തത് എന്ന് റിയാസ് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നിലപാടിൽ യുഡിഎഫിലെ മറ്റുള്ളവർ അസംതൃപ്തരാണ്. മുസ്ലീം ലീഗിന് മാത്രമല്ല, നവകേരള സദസിനോട് ആർക്കും വിയോജിക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നവകേരള സദസിൽ മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തെന്ന് പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ വിവാദത്തെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നു. നവകേരള സദസിൽ പങ്കെടുത്ത എൻ എ അബൂബക്കർ ലീഗ് ഭാരവാഹിയല്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ലീഗ് ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പിഎംഎ സലാം പറഞ്ഞു. എൻ എ അബൂബക്കറിന് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. ഉത്തരവാദിത്തപ്പെട്ടവർ നവകേരള സദസിലേക്ക് പോകില്ലെന്നാണ് വിശ്വാസമെന്നും പിഎംഎ സലാം പറഞ്ഞു. നവകേരള സദസിൽ ലീഗ് നേതാക്കൾ പങ്കെടുത്തതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകുമെന്ന് പിഎംഎ സലാം പറയുന്നു. വളരെ വ്യക്തമായി യുഡിഎഫ് തീരുമാനം എടുത്തിട്ടുണ്ടെന്നും നവകേരള സദസുമായി യുഡിഎഫ് സഹകരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിട്ടുണ്ട്.
നവകേരള സദസിന്റെ പൗരപ്രമുഖരുടെ യോഗത്തിലാണ് ലീഗ് സംസ്ഥാന കൗൺസിൽ അംഗമായ എൻഎ അബൂബക്കർ പങ്കെടുത്തത്. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. നവകേരള സദസിന്റെ ആദ്യ പ്രഭാതയോഗമാണ് കാസർഗോഡ് നടന്നത്. മന്ത്രിമാർ ഒന്നിച്ചെത്തിയത് ജില്ലയ്ക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ പറഞ്ഞിരുന്നു. കാസർഗോഡ് മേൽപ്പാല നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് അബൂബക്കർ ആവശ്യപ്പെടുകയും ചെയ്തു.
സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഐഎം പൂർണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരൻ ആരോപിച്ചു. ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാൽ നാൽപ്പത്തഞ്ച് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഇന്നലെ പറഞ്ഞത്. നാൽപ്പത്തഞ്ചു ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. ഇത് ആളെ പറ്റിക്കാനാണ് എന്ന് പറഞ്ഞത് 101 ശതമാനം ശരിയായിയാണെന്നും മുരളീധരൻ പറഞ്ഞു.