പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം നിരവധി ജീവനുകൾ അപകടത്തിലാക്കി ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇസ്രയേൽ. മനുഷ്യത്വരഹിതമായ ഈ പിടിച്ചെടുക്കലിന് ഇവർ ചെയ്തതാകട്ടെ യുദ്ധസമാനമായ കോപ്പുകൂട്ടലും.എമർജൻസി വിഭാഗം ജീവനക്കാരൻ ഉമർ സാകൂത്തിന്റെ വാക്കുകളാണ് അൽ ഷിഫയിലെ ഇസ്രയേൽ ഭീകരതയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നത്. ‘സൈനിക ടാങ്കുകളുമായാണ് അവർ ആശുപത്രിവളപ്പിലേക്ക് അതിക്രമിച്ചുകയറിയത്. എല്ലാ വശങ്ങളിൽനിന്നും വെടിയൊച്ച കേൾക്കാമായിരുന്നു. എല്ലാവരും കീഴടങ്ങണമെന്ന് അവർ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. എത്ര പാവപ്പെട്ട രോഗികളെയാണ് അവർ ക്രൂരമായി മർദിച്ചത്. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സംഭരണശാലയടക്കം അവർ തകർത്തു. കുട്ടികളും സ്ത്രീകളും ഭയം മൂലം ഓടിപ്പോകുന്ന കാഴ്ചയടക്കം കാണാമായിരുന്നു’; അദ്ദേഹം ഭയത്തോടെ പറഞ്ഞുവൈദ്യുതി വിഛേദിച്ചും മറ്റുമുള്ള ഉപരോധത്തിനും, ആക്രമണങ്ങൾക്കും വെടിവെപ്പിനും ശേഷമാണ് ഇസ്രായേൽ സേന ആശുപത്രിയി പിടിച്ചടക്കിയത്. ചൊവ്വാഴ്ച രാത്രിയോടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അവർ അകത്തുകയറിയത്. വെടിയുർതിർത്തും ആശുപത്രി മതിൽ തകർത്തും അവർ ഉള്ളിലേക്ക് ഇരച്ചുകയറി. നിരവധി പേരെ പിടികൂടി വിവസ്ത്രരാക്കുകയും അവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അൽ ഷിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയായിരുന്നു. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി വൈദ്യുതിവിതരണവും ഇന്ധനവും നിലച്ച അവസ്ഥയിലായിരുന്നു അൽ ഷിഫ ആശുപത്രി. വൈദ്യുതി നിലച്ചതിന് പിന്നാലെ അൽ ഷിഫയിൽ മൂന്ന് നഴ്സുമാരും രണ്ടു നവജാതശിശുക്കളടക്കം 12 രോഗികളാണ് കൊല്ലപ്പെട്ടത്. അത്യാഹിതനിലയിൽ തുടരുന്നത് ആയിരങ്ങളാണ്.