ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ലെബനാനിൽ വ്യോമാക്രമണം നടത്തിയ ഇസ്രയേൽ. തെക്കന്‍ ലെബനാന്‍ ഗ്രാമത്തിന് നേരെയാണ് ഇസ്രയേലിൻ്റെ ആക്രമണമുണ്ടായത്. ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2024 നവംബറില്‍ ഹിസ്ബുള്ളയുമായി ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറാണ് തെക്കൻ ലെബനോൻ ആക്രമിച്ചതിലൂടെ ഇസ്രായേല്‍ ലംഘിച്ചത്. തലസ്ഥാനമായ ബെയ്റൂട്ടിനെ രാജ്യത്തിന്റെ തെക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത ആക്രമണത്തിൽ വിച്ഛേദിക്കപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് എംസൈലെ ഗ്രാമത്തില്‍ ആക്രമണമുണ്ടായത്. ഹെവി മെഷിനറി വില്‍ക്കുന്ന കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധി വാഹനങ്ങള്‍ നശിച്ചു.ആക്രമണത്തിൽ അതുവഴി പോയ പച്ചക്കറി ട്രക്ക് പെടുകയും സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രയേലി ഡ്രോണുകള്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും പറക്കുന്നുണ്ടായിരുന്നെന്ന് ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ അപലപിച്ചു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.