കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി വി തോമസിനായി വലിയ ചുടുകാട്ടില്‍ സ്മാരകം ഒരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വലിയ ചുടുകാട്ടില്‍ സിപിഐഎം സ്മാരകം നിര്‍മ്മിച്ചാല്‍ ടി വി തോമസിനും സ്മാരകം ഉയരണം എന്ന സിപിഐ ആവശ്യത്തില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു. രക്തസാക്ഷി സ്മാരക ഭൂമിയില്‍ സിപിഐ- സിപിഐഎം അവകാശതര്‍ക്കം ഉടലെടുത്തതോടെയാണ് സമവായ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.

നേതാക്കള്‍ക്ക് പ്രത്യേകം സ്മാരകം നിര്‍മ്മിക്കില്ലെന്ന വലിയ ചുടുകാട്ടിലെ പൊതുധാരണ വി എസിന് സ്മാരകം നിർമ്മിക്കുന്നതിലൂടെ സിപിഐഎം തെറ്റിച്ചെന്നാണ് സിപിഐ വാദം. തുടര്‍ന്ന് വി എസിനായി സ്മാരകം നിര്‍മ്മിച്ചാല്‍ ടി വി തോമസിനും സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു. പുന്നപ്ര വയലാര്‍ സമര നായകന്‍ എന്ന നിലയില്‍ വിഎസിന് അവിടെ സ്മാരകം നിര്‍മ്മിക്കണമെന്ന താല്‍പര്യം സിപിഐഎമ്മിനും വിഎസിന്റെ കുടുംബത്തിനും ഉണ്ടായിരുന്നു. ഇക്കാര്യം സിപിഐ നേതാക്കളെ അറിയിച്ചതോടെയാണ് പുന്നപ്ര വയലാര്‍ സമര നായകന്‍ ടി വി തോമസിനും വലിയ ചുടുകാട്ടില്‍ സ്മാരകം വേണമെന്ന് സിപിഐ നിലപാടെടുത്തത്.വി എസിനായി ഒരുക്കുന്ന സ്മാരകത്തിന്റെ രൂപകല്‍പ്പനയെ ചൊല്ലിയും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. തര്‍ക്കത്തിന് ഒടുവില്‍ വിഎസിന്റെ സ്മാരകത്തിന്റെ ചുവര്‍ ഭിത്തി ഒഴിവാക്കി. ചുവര്‍ ഭിത്തി വന്നാല്‍ മറ്റ് പ്രതിമകൾ മറഞ്ഞുപോകും എന്നായിരുന്നു സിപിഐ വാദം. 21ന് വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പിണറായി വിജയനാണ് വിഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുക ചരമവാര്‍ഷികത്തിന് മുന്‍പ് ടിവി തോമസിന്റേയും സ്മാരകം പൂര്‍ത്തിയാക്കും.വലിയ ചുടുകാട്ടിലെ പൂര്‍ണകായ പ്രതിമയുടെ ശില്‍പി ഉണ്ണി കാനായിയാണ്. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് സിപിഐഎമ്മിന്റേയും സിപിഐയുടേയും സംയുക്ത ഉടമസ്ഥതയിലാണ്.

അതേസമയംവിഎസിന് സ്മാരകം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് സിപിഐഎം തീരുമാനം. വിഎസിന്റെ പേരില്‍ പഠനഗവേഷണ കേന്ദ്രം എന്ന നിലയില്‍ തീരുവനന്തപുരത്തോ ആലപ്പുഴയിലോ സ്മാരകം പണിയാനും തീരുമാനിച്ചിട്ടുണ്ട്. വിഎസിന് സ്മാരകം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് സിപിഐഎം തീരുമാനം.