മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനത്തില്‍ ചട്ട ലംഘനമെന്ന വിമര്‍ശനവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത്. യൂണിവേഴ്‌സിറ്റി ആക്ടും സ്റ്റാറ്റിയൂട്ടും യുജിസി റെഗുലേഷനുകളും പൂര്‍ണ്ണമായി നോക്കുകുത്തിയാക്കിയാണ് നിയമനമെന്നാണ് ഉയരുന്ന ആരോപണം. പ്രോ വിസി ചുമതല വഹിക്കുന്ന വ്യക്തി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയിരിക്കണമെന്ന ചട്ടം ലംഘിച്ചാണ് നിയമനം നടന്നിരിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോളേജിലെ അധ്യാപകനെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പദവിയിലേക്ക് എത്തിച്ചെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഡോ റഷീദ് അഹമ്മദിനെ പ്രൊ വൈസ് ചാന്‍സലറായി തെരഞ്ഞെടുത്തത്. യുഡിഎഫിന് പ്രാതിനിധ്യമുള്ളതാണ് നിലവിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്. നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വൈസ് ചാന്‍സലര്‍ പല തീരുമാനങ്ങളും കൈക്കൊണ്ടെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിനു മുന്‍പ് അജണ്ടകള്‍ അംഗങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന ആരോപണവുമുണ്ട്. യുഡിഎഫ് അംഗങ്ങള്‍ പോലും അറിയാതെയാണ് വി സി ഈ അജണ്ട കൊണ്ടുവന്നത്. പി-വിസി നിയമനം നടക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ യോഗ്യത ഉള്ളവരെ നിയമിക്കണമെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സേവ് യൂണിവേഴ്‌സിറ്റി ഫോറം ആണ് കേരളത്തിലെ സര്‍വകലാശാലകളുടെ അജണ്ട നിശ്ചയിക്കുന്നത് എന്നും ആരോപണമുണ്ടായി. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്നവരായി വീസിമാര്‍ മാറുന്നുവെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. അതേസമയം സിപിഐഎം ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വിശദീകരണം. 2018ലെ യുജിസി റെഗുലേഷന്‍ പ്രകാരം ഡോ പി റഷീദ് അഹമ്മദിന് പ്രൊ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ആവശ്യമായ യോഗ്യതയുണ്ടെന്നും യുഡിഎഫ് അംഗങ്ങള്‍ വാദിച്ചു. 2010 യുജിസി റെഗുലേഷന്‍ പൂര്‍ണമായും അസാധുവാക്കിയാണ് 2018ലെ യുജിസി റെഗുലേഷന്‍ നിലവില്‍ വന്നതെന്നും യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.