എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ധനലക്ഷ്മി അരയക്കണ്ടിയുടെ വേര്‍പാടിന് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ പോവുകയാണ്. മരണത്തിന് മുന്‍പ് അവര്‍ എഴുതിയ ഇംഗ്ലീഷ് നോവല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. ധനലക്ഷ്മിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി 26-ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ‘അണ്‍ഫിറ്റഡ്’ പ്രകാശനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പുസ്തകം പ്രകാശനം ചെയ്യുക.2025 ജൂലായ് 21-നാണ് കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ധനലക്ഷ്മി അബുദാബിയിലെ താമസയിടത്തില്‍ മരിച്ചത്. ജീവതത്തെ മനോഹരമായി നോക്കിക്കണ്ടിരുന്ന ഡോക്ടറുടെ വിയോഗം അന്ന് പ്രവാസ ലോകത്തിനാകെ ഞെട്ടലായിരുന്നു.

‘ഇനി എത്ര നാള്‍’ എന്ന പേരില്‍ 42 കവിതകളടങ്ങുന്ന സമാഹാരം പ്രസാധകര്‍ക്ക് അയച്ചുകൊടുത്തശേഷമായിരുന്നു ഡോ. ധനലക്ഷ്മിയുടെ വേര്‍പാട്.
അണ്‍ഫിറ്റഡ് എന്ന ഇംഗ്ലിഷ് പുസ്തകമുള്‍പ്പെടെ മൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ് ഡോ. ധനലക്ഷ്മി. മൂന്ന് കുട്ടികളുള്ള ഒരമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ‘അണ്‍ ഫിറ്റ്ഡ്’ എന്ന നോവല്‍. 10 വര്‍ഷത്തിലേറെയായി യുഎഇയില്‍ പ്രവാസിയായിരുന്ന ഡോക്ടര്‍ക്ക് സാഹിത്യത്തോടും എഴുത്തിനോടും അഭിനിവേശമായിരുന്നു.

കണ്ണൂര്‍ സെയ്ന്റ് തെരേസ സ്‌കൂളിലായിരുന്നു ധനലക്ഷ്മി പഠനം തുടങ്ങിയത്. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍നിന്ന് ബി.ഡി.എസ്. പൂര്‍ത്തിയാക്കി. തലശ്ശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റിവ് ആശുപത്രിയില്‍ 10 വര്‍ഷം പ്രാക്ടീസ് ചെയ്തു. വിവാഹശേഷമാണ് അബുദാബിയിലെത്തിയത്.