കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിചയസമ്പന്നനായി റഷ്യ പരിശീലകന്‍ ആന്‍ഡ്രേ ചെര്‍നിഷോവ്. 2002 ല്‍ റഷ്യന്‍ അണ്ടര്‍ 18 ദേശീയ ടീമിന്റെ പരിശീലകനായി ആണ് തുടക്കം. തുടര്‍ന്ന് റഷ്യ, ജോര്‍ജിയ, ബെലാറസ്, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, കുവൈത്ത്, സെര്‍ബിയ, ഗ്രീസ്, ഉത്തര മസിഡോണിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വിവിധ ലീഗുകളില്‍ ടീമുകളെ പരിശീലിപ്പിച്ചുണ്ട്. ഇന്ത്യയില്‍ മൊഹമ്മദന്‍ എസ്സിയെ 2023-24 ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ്. മൂന്ന് തവണ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2023-24 ഐ-ലീഗ് സീസണിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും മൊഹമ്മദന്‍സിന്റെ പരിശീലകനായിരുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ കഴിഞ്ഞ സീസണില്‍ തൃശൂര്‍് മാജിക് എഫ്‌സിയുടെ പരിശീലകനായിരുന്നു. ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും കണ്ണൂര്‍ വാരിയേഴ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.

കളിക്കാരനായിരിക്കെ റഷ്യന്‍ ദേശീയ ടീമിനായി 29 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. റഷ്യയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് ഡിനമോ മോസ്‌കോ, സ്പാര്‍ട്ടക് മോസ്‌കോ എന്നീ ടീമിന്റെ താരമായിരുന്നു. 1992 ല്‍ യു.ഇ.എഫ്എ. യൂറോപ്യന്‍ അണ്ടര്‍-21 ജേതാക്കളായ റഷ്യന്‍ ടീം അംഗമായിരുന്നു.
സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് സൃഷ്ടിച്ച നിലവാരത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇതുവരെ കൈവരിച്ച നേട്ടങ്ങളോട് എനിക്ക് വലിയ ആദരവുമുണ്ട്. ആ വിജയങ്ങളെ അടിസ്ഥാനമാക്കി ടീമിനെ കൂടുതല്‍ മുന്നോട്ട് നയിക്കുകയും ഓരോ ദിവസവും മെച്ചപ്പെടുത്തുകയും നമ്മുടെ ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന ഒരു സീസണ്‍ സമ്മാനിക്കുകയുമാണ് ഇനി എന്റെ ഉത്തരവാദിത്വമെന്ന് ആന്‍ഡ്രേ ചെര്‍ണിഷോവ് പറഞ്ഞു.
ആന്‍ഡ്രേ ക്ലബിന്റെ ഫുട്‌ബോള്‍ ഫിലോസഫിയോട് പൂര്‍ണമായും യോജിക്കുന്ന ഒരു പരിശീലകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീം മികച്ചൊരു സീസണ്‍ സമ്മാനിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഈ പുതിയ യാത്ര ഒരുമിച്ച് ആരംഭിക്കാന്‍ ഞങ്ങള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് കണ്ണൂര്‍ വാരിയേഴ്‌സ് ചെയര്‍മാന്‍ ഡോ. ഹസ്സന്‍ കുഞ്ഞി എംപി. അറിയിച്ചു.