കണ്ണൂർ : ബെംഗളൂരു ആസ്ഥാനമായി വാണിജ്യസ്ഥാപനം തുടങ്ങുന്നതിൽ പങ്കാളികളായാൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയതായി ആരോപണം. 31 പേരിൽനിന്നായി 33 കോടി രൂപയോളം വാങ്ങിയതായി തട്ടിപ്പിനിരയായവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ മേക്കുന്ന് സ്വദേശിക്കെതിരേ തലശ്ശേരി എ.സി.പി.ക്ക് പരാതി നൽകി.തട്ടിപ്പിനിരയായ 15 പേർ ചേർന്നാണ് പരാതി നൽകിയത്. മൂന്ന് വർഷം മുൻപാണ് പലരിൽനിന്നായി കെട്ടിടം നിർമിക്കാനായി പണം വാങ്ങിയത്. പകരം ഖത്തറിലെ ചെക്ക് മാത്രമാണ് ഇവർക്ക് നൽകിയത്. എന്നാൽ, പിന്നീട് വാഗ്ദാനം പാലിക്കാനോ പണം തിരികെ നൽകാനോ തയ്യാറായില്ല. ഖത്തറിൽനിന്ന് തിരിച്ചെത്തിയ ഇദ്ദേഹത്തെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇദ്ദേഹം ബെംഗളൂരുവിൽ ബിനാമികളുടെ പേരിൽ കെട്ടിടം നിർമിച്ചതായും ഇവർ ആരോപിച്ചു. പണം നിക്ഷേപിച്ചവർ ചേർന്ന് കർമസമിതി രൂപവത്കരിച്ചു. കളക്ടറെ നേരിൽക്കണ്ട് പരാതി അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ മുഹമ്മദ് അർഷാദ്, പി.എം. റഫീഖ്, പൊതുപ്രവർത്തകരായ കെ. അബ്ദുൽ അസീസ്, ദുർഗ പ്രസാദ് എന്നിവർ പങ്കെടുത്തു.
WE ONE KERALA -NM
إرسال تعليق