കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ടെലഫോണ്‍ സംഭാഷണം പുറത്ത്. ജീവനൊടുക്കിയ ഷൈനിയും കുടുബശ്രീ പ്രസിഡൻ്റും തമ്മിൽ മാസങ്ങൾക്ക് മുൻപ് നടത്തിയ ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കരിങ്കുന്നത്തെ കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്ന് ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്നതാണ് സംഭാഷണത്തില്‍. ഭർത്താവ് തനിക്ക് പൈസ തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി പറയുന്നുണ്ട്. തനിക്ക് പൈസ തിരിച്ചടയ്ക്കാൻ സാധിക്കാത്തത് ഭർത്താവ് പൈസ തരാത്തതിനാലാണ്.വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂവെന്നും ഷൈനി കുടുംബശ്രീ പ്രസിഡന്‍റിനെ അറിയിക്കുന്നുണ്ട്. ഷൈനിയുടെ പേരിലെടുത്ത ഇൻഷുറൻസിൻ്റെ പ്രീമിയം പോലും നോബി അടച്ചിരുന്നില്ല. അതേസമയം വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്റ് നൽകിയ മറുപടി. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മധ്യസ്ഥത വഹിച്ച് വായ്പതുക തിരിച്ചടപ്പിക്കുകയായിരുന്നു. ഷൈനി ഇനി 1,26,000 രൂപ തിരിച്ചടക്കാനുണ്ടെന്ന് കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി.





0 تعليقات