പാപ്പിനിശ്ശേരിയിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം വിജയകരമെന്ന് കെ.വി സുമേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വി സുശീലയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. വളപട്ടണം പാലം- പഴയങ്ങാടി - പാപ്പിനിശ്ശേരി റോഡിലുണ്ടായിരുന്ന ഗതാഗതകുരുക്ക് പൂർണമായും ഒഴിവാക്കാനായി.
ചില വാഹനങ്ങൾ വൺവേ തെറ്റിച്ച് രാത്രിയിലും മറ്റും പോകുന്നത് അപകടകരമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കെ.വി സുമേഷ് എം.എൽ.എയും ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണനും യോഗത്തിൽ അറിയിച്ചു. നിയമലംഘകർക്ക് മേൽ പിഴ ചുമത്താൻ യോഗം തീരുമാനിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ജനങ്ങൾ പരിഷ്കരണത്തിനോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
രാത്രിയിലുൾപ്പെടെ പോലീസിൻ്റെയും ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ടീമിൻ്റെയും പട്രോളിംഗ് ശക്തമാക്കും.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 31 നകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ പ്രമോദ്, വളപട്ടണം സി.ഐ ടി.പി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق