കോഴിക്കോട്- മംഗളൂരു റൂട്ടിൽ ഇനി ട്രെയിനുകൾ പറപറക്കും; 130 കി.മീ. വേഗതയിലേക്ക് ഉയരും


കോഴിക്കോട്- മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം ഉയരുന്നു. വേഗം മണിക്കൂറിൽ 130 കിലോ മീറ്ററാക്കാന്‍ ഈ പാത സജ്ജമായി. ഓസിലേഷന്‍ മോണിറ്ററിങ് സിസ്റ്റം (ഒ എം എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി. നിലവിൽ ഇവിടെ അടിസ്ഥാനവേഗം 110 കി.മീ. ആണ്. ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടും ഉടൻ 130 കി. മീ. വേഗതയിലേക്ക് എത്തും. തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം (ആലപ്പുഴ വഴി) സെക്ഷനുകളിൽ അടിസ്ഥാനവേഗം 110 കി.മീ. ആണ്.

13 മീറ്റര്‍ ചെറുപാളങ്ങള്‍ക്ക് പകരം കാല്‍ കിലോമീറ്ററോളം (260 മീറ്റര്‍) നീളമുള്ള ഒറ്റപ്പാളം, പാളങ്ങളില്‍ മൂന്നാം സിഗ്‌നല്‍ (ഡബിള്‍ ഡിസ്റ്റന്റ്) പ്രവൃത്തി, പാളംമാറ്റല്‍, വളവ് നിവര്‍ത്തല്‍, ലൂപ്പ് ലൈനില്‍ വേഗവര്‍ധനയ്ക്ക് (30 കി.മീ.ല്‍ നിന്ന് 50 കി.മീ.) തിക്ക് വെബ് സ്വിച്ച് (ടി ഡബ്ല്യു എസ്) സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികളാണ് വേഗം കൂട്ടാന്‍ റെയിൽവേ നടപ്പാക്കുന്നത്. ഇന്ത്യയിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകള്‍ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനില്‍ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് 100 ആക്കുകയാണ് ലക്ഷ്യം.



Post a Comment

أحدث أقدم

AD01