ഒന്നാം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്‌നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തിയെടുക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയാണ് പ്രഖ്യാപനം നടത്തിയത്. ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകാനാണ് തീരുമാനം. സ്കൂൾ കായിക അധ്യാപകർ, എൻസിസി (നാഷണൽ കേഡറ്റ് കോർപ്സ്) ഉദ്യോഗസ്ഥർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ എന്നിവരുടെ പിന്തുണയോടെ വിരമിച്ച സൈനിക ഉദ്യോഗസ്ഥർ വിദ്യാർഥികളെ പരിശീലിപ്പിക്കുമെന്ന് ഭൂസെ പറഞ്ഞു.
“രാജ്യത്തോടുള്ള സ്നേഹം വളർത്തിയെടുക്കാനും ശാരീരിക വ്യായാമം, അച്ചടക്കമുള്ള ജീവിതം തുടങ്ങിയ ദൈനംദിന ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഈ തീരുമാനം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഈ നിർദ്ദേശത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചതായി റിപ്പോർട്ടുണ്ട്. വ്യാപകമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ, സംസ്ഥാനത്തുടനീളമുള്ള 2.5 ലക്ഷത്തിലധികം മുൻ സൈനികരെ ഉൾപ്പെടുത്താനാണ് സർക്കാർ പദ്ധതി. ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിനും മെയ് 7-ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഓപ്പറേഷനും ശേഷം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.
അടുത്തിടെ രാജ്യം നിരവധി സിവിൽ ഡിഫൻസ് അഭ്യാസങ്ങൾക്ക് രാജ്യവ്യാപകമായി സാക്ഷ്യം വഹിച്ചു. മെയ് 7 ന് ‘ഓപ്പറേഷൻ അഭ്യാസ്’, മെയ് 31 ന് ‘ഓപ്പറേഷൻ ഷീൽഡ്’ എന്നിവയ്ക്ക് കീഴിൽ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിലിയന്മാരെയും അധികാരികളെയും സജ്ജമാക്കുന്നതിനായി നിരവധി അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തി.
ദേശീയ സുരക്ഷയിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അടിവരയിടുന്ന തരത്തിലാണ് വിവിധ തരത്തിലുള്ള പരിശീലനങ്ങളും അഭ്യാസ മുറകളും ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്കായുള്ള സൈനിക പരിശീലന പദ്ധതി ദേശീയ തലത്തിലും താഴെത്തട്ടിലുമുള്ള തയ്യാറെടുപ്പിന്റെയും പ്രതിരോധത്തിന്റെയും ഭാഗമായാണെന്ന് മന്ത്രി വ്യക്തമാക്കി.
إرسال تعليق