കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതുല്യ മരിക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദ്യശ്യങ്ങളാണ് ഇതെന്നാണ് കുടുംബം പറയുന്നത്. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സതീഷ് മോശം ഭാഷയിൽ അതുല്യയോട് സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും. തന്റെ കൂടെ ജീവിക്കുന്നെങ്കിൽ ജീവിക്ക് , നീ ഇവിടെ നിന്ന് പോയാൽ താൻ കുത്തി കൊന്നിട്ടെ അടങ്ങുമെന്ന് സതീഷ് പറയുന്നതും കേൾക്കാം. ഇത് അടക്കമുള്ള തെളിവുകൾ അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദൃശ്യങ്ങൾ സമർപ്പിച്ചത്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു.
ജൂലൈ 19നാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്നാണ് അതുല്യയുടെ കുടുംബം ആരോപിക്കുന്നത്. അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മുൻപും പുറത്തുവന്നിരുന്നു. ഇയാള്‍ അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങളും ശരീരത്തിൽ മർദനമേറ്റ പാടുകളും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ അതുല്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബന്ധുക്കളുടെ മൊഴി. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.
إرسال تعليق