നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024-25 സംഭരണ വർഷത്തില്‍ 2,07143 കർഷരില്‍ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 1645 കോടി രൂപയില്‍ 1399 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ പറഞ്ഞു.
10,568 കർഷകർക്കാണ് ഇനി നല്‍കാനുള്ളത്. 246 കോടി രൂപയാണ് ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നല്‍കുന്ന പ്രോത്സാഹന ബോണസ് ഇനത്തില്‍ വകയിരുത്തിയ തുകയില്‍ നിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എം എസ് പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതില്‍ കാലതാമസം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡല്‍ഹിയില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരില്‍ക്കണ്ട് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ എം എസ് പി ഇനത്തിലുള്ള ക്ലെയിം അംഗീകരിച്ചിട്ടുണ്ട്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുമെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ പറഞ്ഞു.
إرسال تعليق