എൻ എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന സതീശന്റെ പ്രസ്താവനയില്‍ കോൺഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി


എൻ എസ് എസിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയില്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തി. എൻ എസ് എസ് ജന. സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട മുതിര്‍ന്ന നേതാക്കളായ പി ജെ കുര്യനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് സതീശന്‍ ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞത്. സതീശന്റെ നിലപാടിനോട് എന്‍ എസ് എസിനും വിയോജിപ്പുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ജി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നീരസം തുറന്നു പറഞ്ഞിരുന്നു. പെരുന്നയില്‍ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളോടാണ് എന്‍ എസ് എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സുകുമാരന്‍ നായര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്നാല്‍ എന്‍ എസ് എസ് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന് നേരത്തെ തന്നെ എന്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നു. എന്‍ എസ് എസ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് യു ഡി എഫ് നേതൃത്വം.



Post a Comment

أحدث أقدم

AD01