വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ വരൻ കൊന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തിൽ, ടെക്രി ചൗക്കിനടുത്തുള്ള പ്രഭുദാസ് ലേക്ക് ഏരിയയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വധുവായ സോണി ഹിമ്മത് റാത്തോഡിനെ പ്രതിശ്രുത വരനായ സജൻ ബറയ്യ ആണ് കൊലപ്പെടുത്തിയത്. സാരിയുടെയും പണത്തിന്റെയും പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച്, സജൻ ബറയ്യയും സോണി ഹിമ്മത് റാത്തോഡും കഴിഞ്ഞ ഒന്നര വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി ഇരുവരുടെയും വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ഇവർ ഒരുമിച്ച് താമസിച്ചിരുന്നത് എന്നും പൊലീസ് പറഞ്ഞു.
വിവാഹത്തിന് ഒരു മണിക്കൂർ മുൻപ്, ഇരുവരും തമ്മിൽ സാരിയുടെയും പണത്തിന്റെയും പേരിൽ തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ സജൻ, സോണിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയും തല ചുമരിൽ ഇടിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി വീട് തകർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ശനിയാഴ്ച പ്രതി ഒരു അയൽവാസിയുമായി വഴക്കിട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ മറ്റൊരു പരാതിയും നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതായി ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
.jpg)



إرسال تعليق