രണ്ട് വര്‍ഷത്തിനിടെ 3 അപകടങ്ങള്‍; വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു


വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു. തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോര്‍വേഡ് ബേസിലായിരുന്നു അപകടം. നിസാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. എന്നാല്‍, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ട്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതാണ്. തേജസ് യുദ്ധവിമാനം ഉള്‍പ്പെടുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാര്‍ച്ചില്‍ ജയ്സാല്‍മീറിലാണ് ആദ്യത്തെ തേജസ് വിമാനം തകര്‍ന്നത്. 2025 നവംബറില്‍ ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് തകര്‍ന്നുവീണ് പൈലറ്റ് വീരമൃത്യുവരിച്ചിരുന്നു. ഫെബ്രുവരി ഏഴിലെ അപകടത്തോടെ, ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു. ഏതാണ്ട് മുപ്പതോളം ഒറ്റ സീറ്റ് തേജസ് യുദ്ധവിമാനങ്ങളാണ് പറക്കല്‍ നിര്‍ത്തിയത്. വിശദമായ സുരക്ഷാ പരിശോധന നടത്തും. അതിനുശേഷം ആയിരിക്കും തേജസ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി പറക്കുക. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ഇവ വ്യോമസേനയ്ക്ക് കൈമാറുന്നതിലെ കാലതാമസവും വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.



Post a Comment

Previous Post Next Post

AD01