കാന്തപുരത്തിന്റെ പ്രസ്താവന ചർച്ച ചെയ്യും; രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരെന്ന അഭിപ്രായമില്ലെന്ന് ടി.പി. രാമകൃഷ്ണൻ


ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവനയിൽ ഉടനടി പ്രതികരണത്തിനില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ . ഏറെ വിവാദങ്ങൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾക്കും ഇടനൽകിയ വിഷയമാണിതെന്നും, ഇതിൽ എൽഡിഎഫിലും പാർട്ടിയിലും കൃത്യമായ ചർച്ചകൾ നടന്നതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രതികരണം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ സുരക്ഷിതരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പൂർണ്ണമായ സംരക്ഷണമുണ്ട്, എന്നാൽ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ വസ്ത്രം, ഭക്ഷണം, ഭാഷ എന്നിവയുടെ പേരിൽ മനുഷ്യരെ വേർതിരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സമീപനം നിലനിൽക്കുന്നുണ്ട്. മതാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും, അതിനാൽ തന്നെ എല്ലാ വിഭാഗം ആളുകളും ഇന്ത്യയിൽ സുരക്ഷിതരാണെന്ന് പൊതുവായി പറയാൻ കഴിയില്ലെന്നും ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ എൽഡിഎഫ് ഒരു പൊതു രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്ന് മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളിൽ ആളുകൾ വരുന്നതും പോകുന്നതും സ്വാഭാവികമാണെന്നും അത് എല്ലാ കാലത്തും ഉണ്ടാകാറുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01