ഇറാനെ പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള അതിശക്തമായ ബോംബാക്രമണമാണ് ഇസ്രായേൽ ടെഹ്റാനിൽ ഇപ്പോൾ അഴിച്ചുവിടുന്നത്. ആക്രമണം അതിരൂക്ഷമായതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ പോലും മാറ്റിവെക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാന്റെ സൈനിക ശേഷിയെ തകർക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ നാവികസേനയിലെ നിരവധി കപ്പലുകൾ ഇതിനോടകം നശിപ്പിക്കപ്പെട്ടു. ഇറാന്റെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും, അവ നിർമ്മിക്കാനുള്ള കേന്ദ്രങ്ങൾ ആക്രമണത്തിന് ഇരയായതായും വിവരങ്ങളുണ്ട്. ഭരണകൂടത്തിനെതിരെ രാജ്യത്തിനകത്ത് ഒരു ആഭ്യന്തര കലാപം ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇറാനിലെ ജനങ്ങൾ ഒരേ മനസ്സോടെ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഉറച്ചുനിൽക്കുകയാണ്. ഇറാന്റെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ, ഷിയാ ഭരണകൂടത്തിനെതിരെ കുർദുകളെ ആയുധമണിയിച്ച് രംഗത്തിറക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായും വാർത്തകളുണ്ട്.
തുടർച്ചയായ ആക്രമണങ്ങളിൽ ഇറാനിൽ മരണം 1200-1300 കടന്നതായാണ് റിപ്പോർട്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടലിലേയ്ക്കും നീങ്ങുമ്പോഴും റഷ്യയും ചൈനയും ഇറാന് പിന്തുണയുമായി രംഗത്തുണ്ട്. യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇറാനെ നാമാവശേഷമാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയുടെ അക്രമത്തിന് മുന്നിൽ കീഴടങ്ങാനോ തോൽവി സമ്മതിക്കാനോ ഇറാൻ തയ്യാറല്ല. തങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമായതിനാൽ പരിമിതമായ ആയുധശേഷി ഉപയോഗിച്ചും പ്രതിരോധവും തിരിച്ചടിയും തുടരാനാണ് ഇറാന്റെ തീരുമാനം.
.jpg)



إرسال تعليق