തൊടുപുഴയിലെ വിവാദ മുദ്രാവാക്യം; എസ്ഡിപിഐയുടെ പ്രചാരണ സംഘടനായായി യൂത്ത് ലീഗ് മാറിയെന്ന് സി വി വർഗീസ്


വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ തൊടുപുഴയിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം 2022ലേതിന്റെ ആവർത്തനം. ഇടവെട്ടി പഞ്ചായത്തിലാണ് 4 വർഷം മുമ്പ് സമാനമായ മുദ്രാവാക്യങ്ങൾ ലീഗ് പ്രവർത്തകർ ഉയർത്തിയത്. എസ് ഡി പി ഐയുടെ പ്രചാരണ സംഘടനായായി യൂത്ത് ലീഗ് മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് കുറ്റപ്പെടുത്തി. കേരളം ഭരിക്കാൻ പോകുന്നത് വർഗീയ ശക്തികലാണെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലു വർഷം മുമ്പ് ഇടവെട്ടിയിൽ സിപിഐഎമ്മിനെതിരെ യൂത്ത് ലീഗ് – മുസ്ലീം ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പ്രകടനത്തിലും കഴിഞ്ഞ ദിവസത്തെ ആഹ്ലാദ പ്രകടനത്തിനിടയുയർത്തിയതിന് സമാനമായ മുദ്രാവാക്യം മുഴങ്ങി കേട്ടിരുന്നു. ലീഗ് ഭരിക്കും ഇടവെട്ടി എന്നതിൽ ഇടവെട്ടിയുടെ സ്ഥാനത്ത് ഇന്നലെ കേരളം എന്ന് മാറ്റിയെന്ന വ്യത്യാസം മാത്രം. അന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ എം എസ് എഫ് ഇടുക്കി ജില്ലാ ഉപാധ്യക്ഷൻ പി എം ബാവയും കൂട്ടരും തന്നെയാണ് ഇന്നലെയും മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന് പിന്നാലെ മുഖം രക്ഷിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ പ്രമോഷന്റെ ഭാഗമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിവി വർ​ഗീസ് പറഞ്ഞു. വര്‍ഗീയ ശക്തികള്‍ കഴിഞ്ഞ 10 വര്‍ഷമായി സൂക്ഷിച്ചുവച്ചിരുന്ന ആയുധങ്ങളുമായി തെരുവിലേക്കിറങ്ങാനൊരുങ്ങുന്നു എന്ന മുന്നറിയിപ്പാണ് തൊടുപുഴയിലെ വിദ്വേഷ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം യൂത്ത് ലീഗിന്റെ വിവാദ മുദ്രാവാക്യത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മുദ്രാവാക്യത്തെ തള്ളി പറയാൻ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.



Post a Comment

أحدث أقدم

AD01