തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40-ല്‍ നിന്ന് 50 ആയി ഉയര്‍ത്തി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും പരീക്ഷകളുണ്ടാകും. 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ അപേക്ഷകര്‍ക്കാണ്. 20 സ്ലോട്ടുകള്‍ പരാജയപ്പെട്ടവരുടെ റീ-ടെസ്റ്റിനായി മാറ്റിവെച്ചു. രണ്ട് സ്ലോട്ടുകള്‍ വിദേശ/അന്യസംസ്ഥാന ജോലി, പഠന ആവശ്യങ്ങള്‍ക്ക് പോകുന്നവർക്കുള്ളതാണ്. ലേണേഴ്‌സ് സ്ലോട്ടുകളുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തട്ടിപ്പ് തടയാനായി ലേണേഴ്‌സ് പരീക്ഷയ്ക്ക് 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' സംവിധാനവും ഒരുങ്ങുന്നുണ്ട്. എംവിഡി ഹാളുകളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇനി മൊബൈല്‍ ഫോൺ വഴിയുള്ള പരീക്ഷ അനുവദിക്കൂ. ഉദ്യോഗസ്ഥര്‍ക്ക് കോടതി ഡ്യൂട്ടിയുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്ന് പകരം ആളുകളെ നിയോഗിക്കും. ലേണേഴ്‌സ് മൂന്ന് ദിവസത്തിലും പുതിയ ടെസ്റ്റ് 30 ദിവസത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.