സ്പിരിറ്റ് നിർമാണ ശാലാ വിഷയത്തില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഴിമതി ആരോപണങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറിയതെന്ന് മന്ത്രി എം ബി രാജേഷ്. അഴിമതിയാരോപണം എന്തായെന്നും അദ്ദേഹം ചോദിച്ചു. ടൂറിസം കേന്ദ്രങ്ങളില്‍ പുതിയ ബിയര്‍ പാര്‍ലറുകള്‍ വരുമെന്നും പ്രധാനപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ എല്ലാവരെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച കാര്യമാണ്. അത് പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സിപിഐ വികസനവിരുദ്ധരല്ലെന്നും ജലക്ഷാമം ഉണ്ടാവാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജലലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എലപ്പുളളിയില്‍ സ്പിരിറ്റ് നിർമാണ ശാല തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് നേരത്തേ പ്രതിപക്ഷം ആരോപിച്ചിരുന്നു.