കൊട്ടിയൂർ-വയനാട് പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നിർത്തി. കാഞ്ഞങ്ങാട്, ബളാൽ, ചീക്കാട്, പയ്യന്നൂർ, കുന്നത്തൂർപാടി, കോട്ടയം, കോഴിക്കോട്, കാസർകോട് തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന ദീർഘദൂര സർവിസുകളാണ് നിർത്തലാക്കിയവയിൽ ഏറെയും. ലാഭകരമല്ലാത്തതിന്റെ പേരിലാണ് ചില സർവിസുകൾ നിർത്തിയതെന്നാണ് വിവരം.മാനന്തവാടിയിൽനിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർകോട് ബസ്, രാത്രി ഏഴിന് കണ്ണൂരിൽ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവിസ്, പതിറ്റാണ്ടുകളായി കൊട്ടിയൂർ അമ്പായത്തോടുനിന്നുള്ള കോട്ടയം-പാല ദീർഘദൂര സർവിസ്, രാത്രി 7.45ന് മാനന്തവാടിയിൽനിന്ന് കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ എന്നിവ നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു. ബസുകൾ കൂട്ടത്തോടെ നിർത്തലാക്കിയതിന്റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാർഥികൾ, ആശുപത്രികളിലേക്ക് പോകേണ്ടവർ, സർക്കാർ ജീവനക്കാർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവരാണ്. അടക്കാത്തോട് ശാന്തിഗിരിയിലേക്കുണ്ടായിരുന്ന ഏക സർവിസും നിർത്തലാക്കിയതോടെ മലയോര ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലായി.മാലൂർ വഴിയുള്ള സർവിസുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു. രാവിലെ 8.15ന് കൽപറ്റയിൽ നിന്നുള്ള വെള്ളരിക്കുണ്ട് ബസും നിർത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊട്ടിയൂർ പാൽച്ചുരത്തുനിന്ന് സർവിസ് നടത്തിയിരുന്ന ബസ് ട്രിപ് വെട്ടിച്ചുരുക്കി തലശ്ശേരി വരെ ആക്കിയതോടെ രോഗികൾ ദുരിതത്തിലായി. ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തിയിരുന്ന ഇരിട്ടി-മാനന്തവാടി റൂട്ടിൽ വൈകീട്ട് ആറിനുശേഷം ബസുകളില്ല. വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്. കൽപറ്റ-കാഞ്ഞങ്ങാട്, മാനന്തവാടി-കണ്ണൂർ, മാനന്തവാടി-ചീക്കാട്, മാനന്തവാടി-പയ്യന്നൂർ, മാനന്തവാടി - കോട്ടയം, തിരുനെല്ലി-ശ്രീകണ്ഠപുരം, മാനന്തവാടി-ഇരിട്ടി-ശാന്തിഗിരി എന്നിവ നിർത്തലാക്കിയ സർവിസുകളാണ്.വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെട്ടിരുന്ന സർവിസുകളും നിർത്തലാക്കിയിട്ടുണ്ട്. നിർത്തലാക്കിയ സർവിസുകൾ ഉടൻ പുനരാരംഭിക്കണമെന്നും സർവിസ് ലാഭകരമല്ലെങ്കിൽ സമയം പുനഃക്രമീകരിക്കണമെന്നും കേളകം കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതിയും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
WE ONE KERALA -NM
Post a Comment