സംസ്ഥാനത്തെ റാഗിങ്ങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

 


  കൊച്ചി :സംസ്ഥാനത്തെ റാഗിങ്ങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ്ങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും റാഗിങ്ങ് വിരുദ്ധ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ്ങ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും പ്രത്യേക ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. സംസ്ഥാന – ജില്ലാ തല റാഗിങ്ങ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.റാഗിങ്ങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളില്‍ നിര്‍വ്വചിക്കണം. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ട്. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു.



Post a Comment

0 Comments