പാലക്കാട്: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തും. കളക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും നിലവിൽ ആനകൾ എവിടെയാണ് തമ്പടിച്ചിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാട്ടാന ആക്രമണം ഉണ്ടായ സ്ഥലം പ്രശ്ന ബാധിതമായ പ്രദേശം ആയത് കൊണ്ട് തന്നെ നേരത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതാണ്. എന്നാൽ ഏർപ്പെടുത്തിയിരുന്ന എല്ലാ പ്രതിരോധ ക്രമീകരണങ്ങളും തകർത്ത് കൊണ്ടാണ് കാട്ടന വീണ്ടും ആക്രമണം നടത്തിയത്.
അതേസമയം വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരു മാറ്റങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി മറ്റൊരു സംവിധാനം കണ്ടെത്തിയിട്ടുണ്ട്. അത് പരീക്ഷണാർത്ഥം വയനാട്ടിലെ രണ്ടിടങ്ങളിൽ നടത്തുന്നുണ്ട് എന്നും അത് വിജയം കാണുകയാണെങ്കിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment