ശബരിമല വിമാനത്താവളത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം


ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം. കഴിഞ്ഞ മാസമാണ് വിശദമായ പദ്ധതി രേഖ സംസ്ഥാനം സമര്‍പ്പിച്ചത്. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായുള്ള സര്‍വ്വേ നടപടികളും അവസാന ഘട്ടത്തിലാണ്.

ശബരിമല വിമാനത്താവളം സംബന്ധിച്ച വിശദമായ ഡി പി ആര്‍ കഴിഞ്ഞ മാസമാണ് സംസ്ഥാനം സമര്‍പ്പിച്ചത്. നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. പദ്ധതിക്കായി സൈറ്റ് ക്ലിയറന്‍സും പ്രതിരോധ ക്ലിയറന്‍സും നേരത്തേ ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും ഉള്‍പ്പെടെ 7,047 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി ഉള്ള ഫീല്‍ഡ് സര്‍വ്വേ പുരോഗമിക്കുകയാണ്. മണിമല വില്ലേജിലെ സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. എരുമേലി തെക്ക് വില്ലേജിലെ സര്‍വ്വേയാണ് ഇപ്പോള്‍ നടക്കുന്നത്. ആറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വ്വേ നടപടിക്ക് മേല്‍നോട്ടം വഹിക്കുന്നത്. രണ്ടു വില്ലേജുകളിലായി 1039.876 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.



Post a Comment

0 Comments