അമ്മത്തൊട്ടിലില്‍ ‘മുകില്‍’ തെളിഞ്ഞു’; സെപ്തംബര്‍ മാസം അമ്മത്തൊട്ടിലിലെത്തുന്ന രണ്ടാമത്തെ കുട്ടി



സെപ്തംബര്‍ അഞ്ചിന് സമൃദ്ധിയുടെ നിറവോടെ മലയാളി ഓണം തിമിര്‍ത്ത് ആഘോഷിച്ചതിന്റെ പിന്നാലെ ചെവ്വാഴ്ച രാത്രി 11.30-ന് തിരുവനന്തപുരത്തെ അമ്മതൊട്ടിലിനു ‘പുത്ര സൗഭാഗ്യം’. നാല് ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞാണ് സ്‌നേഹത്തൊട്ടില്‍ ചാഞ്ചാടി ഉറങ്ങാന്‍ അതിഥിയായി എത്തിയത്. പോറ്റമ്മയുടെ മടിയിലേക്ക് ചേക്കേറിയ കുരുന്നിന് 2.27കി.ഗ്രാം തൂക്കം ഉണ്ട്. ഈ വേനല്‍ കാലത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ജലതുള്ളികളുടെയും മഞ്ഞ് പരലുകളുടെയും ശേഖരമായ നാളെയുടെ പ്രതീക്ഷയായ മഴ മേഘങ്ങളെ ഉപമിച്ച് സ്‌നേഹത്തൊട്ടിലില്‍ എത്തിയ ആണ്‍കരുത്തിനെ ‘മുകില്‍ ‘ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.അമ്മത്തൊട്ടിലില്‍ എത്തിയ ഉടന്‍ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് കുട്ടിക്ക് പ്രാഥമിക പരിശോധന നല്‍കി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തിരികെ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച് ‘അമ്മ’ മാരുടെ പൂര്‍ണ്ണ നിരീക്ഷണത്തിലും പരിചരണ യിലുമാണ് ഇപ്പോള്‍ മുകില്‍. തിരുവനന്തപുരം അമ്മത്തൊടിലില്‍ ഈ വര്‍ഷം ലഭിക്കുന്ന 12-മത്തെ കുരുന്നാണ് മുകില്‍. സെപ്തംബര്‍ മാസം അമ്മത്തൊട്ടിലിലെത്തുന്ന രണ്ടാമത്തെ കുട്ടിയുമാണ് മുകില്‍. കഴിഞ്ഞ തിരുവോണ നാളില്‍ തിരുവനന്തപുരം അമ്മ തൊട്ടിലില്‍ ലഭിച്ച പെണ്‍ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടിരുന്നു. നിലവിലുള്ള ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം ബുധനാഴ്ച ദത്ത് നല്‍കിയ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 173 കുട്ടികളെയാണ് ഇതുവരെ ഉചിതമായ മതാപിതാക്കളെ നിയമപരമായ കണ്ടെത്തി ദത്ത് നല്‍കിയത്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്.കഴിഞ്ഞ വര്‍ഷം 32 കുട്ടികളാണ് സംസ്ഥാനത്ത് ഒട്ടാകെ സര്‍ക്കാരിന്റെയും സമിതിയുടെയും സംരക്ഷണാര്‍ത്ഥം സംസ്ഥാനത്ത് അമ്മ തൊട്ടില്‍ മുഖാന്തരം ലഭിച്ചത്. മുകിലിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ കുരുന്നിന് അവകാശികള്‍ ആരെങ്കിലുമുെണ്ടങ്കില്‍ അടിയന്തിരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു



Post a Comment

Previous Post Next Post

AD01