ആഗോള അയ്യപ്പ സംഗമം: നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല, പുറത്ത് വന്നത് പ്രൊപ്പോസൽ രേഖ; എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിയുന്നു


ആഗോള അയ്യപ്പസംഗമത്തിൽ നടത്താത്ത പരിപാടിക്ക് നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിഞ്ഞു. എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയത് പരിപാടി നടത്തിയ ഇഷാൻ ദേവിനാണെന്നാണ് പരിപാടി സംഘടിപ്പിച്ച ഏജൻസി അറിയിച്ചു. നന്ദഗോവിന്ദം ഭജൻസിനായി രണ്ടുലക്ഷം രൂപയുടെ പ്രൊപ്പോസൽ നൽകിയെങ്കിലും തിരക്കായതിനാൽ അവർ വന്നില്ല. ക്ഷണിച്ചിരുന്നെങ്കിലും മറ്റ് പരിപാടികളുടെ ഉണ്ടായിരുന്നതിനാൽ പങ്കെടുത്തില്ലെന്ന് നന്ദഗോവിന്ദം ഭജൻസും സ്ഥിരീകരിച്ചു. ആഗോള അയ്യപ്പസംഗമത്തിൽ ഉദ്ഘാടനത്തിന് മുമ്പ് നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടത്തിയെന്ന പേരിൽ എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്നായിരുന്നു പ്രചാരണം. നടത്താത്ത പരിപാടിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് ബില്ല് അല്ല, പ്രൊപ്പോസൽ ആണെന്നാണ് പരിപാടി സംഘടിപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിക്ക് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വ്യക്തമാക്കി. എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയിട്ടുണ്ട്, എന്നാലത് നന്ദഗോവിന്ദം ഭജൻസിന്റെ പേരിലല്ല, പരിപാടി നടത്തിയ ഇഷാൻ ദേവിന്റെ പേരിലാണ്. അയ്യപ്പ സംഗമത്തിൽ പരിപാടിക്കായി ബന്ധപ്പെട്ടെങ്കിലും തിരക്കായതിനാൽ അസൌകര്യം അറിയിച്ചെന്ന് നന്ദഗോവിന്ദം ഭജൻസും സ്ഥിരീകരിച്ചു. ഏഴുകോടിയിലധികം ചെലവായ പരിപാടിക്ക് മൂന്നുകോടിയാണ് ദേവസ്വം ബോർഡ് നൽകിയത്. ബാക്കി തുക ലഭിക്കാനുണ്ടെന്നും ഏജൻസി വ്യക്തമാക്കി. മൂന്ന് കോടി നൽകിയെന്നാണ് ദേവസ്വം ബോർഡും പറയുന്നത്. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ കൂടുതൽ തട്ടിപ്പിന്റെ സൂചനകളുണ്ടെന്നും പ്രചാരണം നടന്നിരുന്നു. പുതിയ റിപ്പോർട്ടിന്മേൽ അന്വേഷണം വേണമെന്നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന്റെയും ആവശ്യം. അയ്യപ്പസംഗമത്തിന്റെ സംഘാടനത്തിനായി ദേവസ്വം ബോർഡ് ചെലവഴിച്ചത് മൂന്നുകോടി മാത്രമാണെന്നും ഇത് സ്പോൺസർഷിപ്പിലൂടെ തിരികെ ലഭിച്ചെന്നും പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01