തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമെന്ന് ജോസ് കെ മാണി; മറുപടിയുമായി മാണി സി കാപ്പൻ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കൊണ്ടുവരുന്ന വികസനമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും എതിര്‍ക്കുകയാണെന്നും ബിജെപിയും യുഡിഎഫും ഒരേ തൂവല്‍പക്ഷികളാണെന്നും ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ കാലത്ത് പാലാ മാതൃകയായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എടുത്തുപറയാനുളള എന്തെങ്കിലും പദ്ധതി ജനപ്രതിനിധിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 'എത്ര അവലോകന യോഗങ്ങളില്‍ മാണി സി കാപ്പന്‍ പങ്കെടുത്തു? ഒരു പ്രാവശ്യമെങ്കിലും പോയിട്ടുണ്ടോ? റിവര്‍വ്യൂ റോഡിന്റെ 90 ശതമാനവും കെ എം മാണി പൂര്‍ത്തിയാക്കി. 10 ശതമാനം പൂര്‍ത്തിയാക്കാന്‍ ജോസ് കെ മാണി ഞെരുക്കി എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം? എംഎല്‍എ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ചെയ്തില്ല. എന്നിട്ട് നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്': ജോസ് കെ മാണി പറഞ്ഞു. പിന്നാലെ ജോസ് കെ മാണിക്ക് മറുപടിയുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. പാലായിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും തോല്‍വി മുന്നില്‍കണ്ടുളള പ്രതികരണമാണ് ജോസ് കെ മാണി നടത്തിയതെന്നുമാണ് മാണി സി കാപ്പന്‍ പറഞ്ഞത്. കളരിയാംമാക്കല്‍ പാലം അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുപ്പ് നടക്കാത്തത് ജോസ് കെ മാണി കാരണമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലണ്ടന്‍ ബ്രിഡ്ജ് ആര്‍ക്കും തുറന്നുകൊടുത്തിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കെ എം മാണിയുടെ കാലത്ത് രണ്ട് വാര്‍ഡില്‍ ഒതുങ്ങുന്ന വികസനങ്ങളേ കൊണ്ടുവന്നിട്ടുളളുവെന്നും വികസനങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്നത് ജോസ് കെ മാണിയാണെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തി. 'മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ലണ്ടന്‍ ബ്രിഡ്ജല്ല മണ്ടന്‍ ബ്രിഡ്ജ് ആണ്. ജില്ലാ വികസന യോഗത്തില്‍ പങ്കെടുക്കാത്തത് അവിടെ പോയിട്ട് ഒരു കാര്യവും ഇല്ലാത്തത് കൊണ്ടാണ്. ഈ തന്ത്രവും മന്ത്രവുമൊന്നും പാലായിലെ ജനങ്ങളുടെ മുന്നില്‍ നടക്കില്ല. ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്‌നം കാണണ്ട. പാലായിലെ ജനം ജോസ് കെ മാണി മത്സരിക്കുന്നത് നോക്കിയിരിക്കുകയാണ്': മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ ക്യാന്‍സര്‍ സെന്റര്‍ വരുന്നതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിന് മധ്യത്തില്‍ പണിയുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്നും പറഞ്ഞതിനെ തെറ്റായി മനസിലാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Post a Comment

أحدث أقدم

AD01