നമോ ഭാരത് മുതൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വരെ; ഡൽഹിയിൽ 12,200 കോടി രൂപയുടെ വമ്പൻ പദ്ധതികളുമായി കേന്ദ്രം

 


ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ വമ്പൻ വികസന പദ്ധതികളുമായി കേന്ദ്രസർക്കാർ. 12,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷനിൽനിന്ന് ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷനിലേക്ക് രാവിലെ നമോ ഭാരത് ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്തു.

സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിൽ 4600 കോടി രൂപ ചെലവഴിച്ചു നിർമിച്ച 13 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി - ഗാസിയാബാദ് - മീറഠ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ ഉദ്ഘാടനത്തോടെ ഡൽഹിക്ക് ആദ്യ നമോ ഭാരത് സർവീസ് ലഭിക്കും.

പുതിയ നമോ ഭാരത് ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്ര സുഗമമാക്കുകയും സമാനതകളില്ലാത്ത സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കുമൊപ്പം അതിവേഗവും സുഖകരവുമായ യാത്രയിലൂടെ ദശലക്ഷക്കണക്കിന് യാത്രികർക്കു പ്രയോജനമേകുകയും ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.



ഡൽഹി മെട്രോ നാലാം ഘട്ടം

ഡൽഹി മെട്രോ നാലാം ഘട്ടത്തിൽ ജനക്പുരിക്കും കൃഷ്ണ പാർക്കിനുമിടയിൽ 1,200 കോടി രൂപ ചെലവ് വരുന്ന 2.8 കിലോമീറ്റർ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്ന ആദ്യ പാതയാണിത്. പടിഞ്ഞാറൻ ഡൽഹിയിലെ കൃഷ്ണ പാർക്ക്, വികാസ്പുരിയുടെ ചില ഭാഗങ്ങൾ, ജനക്പുരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഡൽഹി മെട്രോ നാലാം ഘട്ടത്തിൽ ഏകദേശം 6,230 കോടി രൂപയുടെ 26.5 കിലോമീറ്റർ റിഠാല - കുണ്ഡ്‌ലി സെക്ഷന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ ഇടനാഴി ഡൽഹിയിലെ റിഠാലയെ ഹരിയാനയിലെ നാഥുപുരുമായി (കുണ്ഡ്ലി) ബന്ധിപ്പിക്കും. ഇത് ഡൽഹിയുടെയും ഹരിയാനയുടെയും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

രോഹിണി, ബവാന, നരേല, കുണ്ഡ്ലി എന്നിവ ഉൾപ്പെടുന്ന പ്രധാന മേഖലകളിൽ പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും. പ്രവർത്തനക്ഷമമായാൽ, വിപുലീകൃത റെഡ് ലൈനിലൂടെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ യാത്ര സുഗമമാകും.



185 കോടി രൂപ ചെലവിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹിയിലെ രോഹിണിയിൽ 185 കോടി രൂപ ചെലവിൽ നിർമിക്കുന്ന കേന്ദ്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎആർഐ) പുതിയ അത്യാധുനിക കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. അത്യാധുനിക ആരോഗ്യ പരിരക്ഷയും വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളും കാംപസ് നൽകുമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, ഐപിഡി ബ്ലോക്ക്, പ്രത്യേക ചികിത്സാ ബ്ലോക്ക് എന്നിവ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം രോഗികൾക്കും ഗവേഷകർക്കും ഒരുപോലെ, സംയോജിതവും തടസ്സമില്ലാത്തതുമായ ആരോഗ്യ പരിപാലന അനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

WE ONE KERALA-NM 



Post a Comment

Previous Post Next Post

AD01

 


AD02