'ശാന്തമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം'; പുതിയതായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി


കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട് അങ്കമാലി-എറണാകുളം അതിരൂപത ആസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സഭാ നേതൃത്വം. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സിനഡ് ഏൽപ്പിച്ച ഉത്തരവാദിത്വമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വ്യക്തമാക്കി. ജോസഫ് പാംപ്ലാനിയ്ക്ക് ഇതിനുള്ള ചുമതല താൻ കൈമാറിയിട്ടുണ്ടെന്നും റാഫേൽ തട്ടിൽ പറഞ്ഞു. ശാന്തമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഏകീകൃത കുർബാന അർപ്പണത്തിൽ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. മാർപ്പപ്പയുടെ തീരുമാനം അന്തിമമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേ‍ർത്തു. ജൂലൈ 1ന് ഒരു വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. ഞായറാഴ്ച ഒരു കുർബാന എങ്കിലും ഏകീകൃത കുർബാന ചൊല്ലുന്നവർക്കെതിരെ നടപടി ഉണ്ടാകില്ല എന്ന തീരുമാനം തുടരും. ഇതാണ് സിനഡിൽ എടുത്ത തീരുമാനം വിഷയങ്ങൾ പഠിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഈ ദിവസങ്ങളിൽ എല്ലാവരെയും കേൾക്കുമെന്നും മുൻ ധാരണ ഇല്ലാതെ ചർച്ച നടത്തുമെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. പ്രതിഷേധിക്കുന്ന വൈദികരെയും ചർച്ചയ്ക്ക് വിളിക്കും. അതിരൂപത ഒരു മനസോടെ ഒറ്റക്കെട്ടായി നിൽക്കണം. പ്രതിഷേധിക്കുന്നവർ സമരം നിർത്തണം. സമരം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും സമരക്കാരുടെ വികാരങ്ങളെ സിനഡ് മനസിലാക്കുന്നുവെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. വൈദികർക്കെതിരായ പരാതി പിൻവലിക്കുന്നത് പോലീസുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി. സമരം ചെയ്ത വൈദികർക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിച്ചു തീരുമാനിക്കും. എറണാകുളത്തും തലശ്ശേരിയിലുമായി ഉത്തരവാദിത്വം നിർവഹിക്കും എന്നായിരുന്നു എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. ബുദ്ധിമുട്ടുകൾ ഉണ്ടായിയെന്ന് രാജിവെച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ പ്രതികരിച്ചു. പ്രശ്ന പരിഹാരത്തിന് പരമാവധി ശ്രമിച്ചു. ആത്മാർത്ഥയോടെ ആയിരുന്നു പരിശ്രമങ്ങൾ എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ബിഷപ്പ് ബോസ്കോ പുത്തൂർ പ്രതികരിച്ചു.



Post a Comment

0 Comments