അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യകുറിപ്പിൽ വയനാട് എം പി യുടെ സ്റ്റാഫംഗങ്ങളുടെ പേരും. പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ ഓഫീസിലുണ്ടായിരുന്ന മുജീബ് കെ എ എന്നിവരുടെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്.ഐ സി ബാലകൃഷ്ണന് ഏഴ് ലക്ഷം കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് കുറിപ്പിൽ പറയുന്നത്. ഇത് തിരിച്ചു കൊടുക്കാൻ എം എൽ എ തയ്യാറാകാതെ വന്നപ്പോൾ ഇരുവരുടെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വരുമെന്നും കുറിപ്പിൽ പറയുന്നു. 2017- 18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മുജീബ് എം പി ഓഫീസിൽ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്.അതേസമയം, വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ യെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ എം എൽ എ യെ ആറുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പുത്തൂർ വയൽ പൊലീസ് ഹെഡ് ക്വാർട്ടർ ക്യാമ്പിലാണ് പ്രത്യേക അന്വേഷണ സംഘം ഐ സി ബാലകൃഷണനെ ചോദ്യം ചെയ്യുന്നത്. ശനിയാഴ്ച വരെയാണ് എം എൽ എ യെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള കോടതി നിർദ്ദേശം. രാവിലെ മുതൽ വൈകീട്ട് നാല് വരെയാണ് സമയം.അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന് ശുപാർശ്ശ നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ എം എൽ എയിൽ നിന്ന് അന്വേഷണ സംഘം വിശദാംശങ്ങൾ തേടി. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റേയും കെ കെ ഗോപിനാഥന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് ഐ സി ബാലകൃഷൺ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ഇരുവരിൽ നിന്നും ലഭിച്ച മൊഴികളുടേയും അനുബന്ധ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഐ സി ബാലകൃഷ്ണനെ ഇന്നലെ ചോദ്യം ചെയ്തത്.
WE ONE KERALA -NM
Post a Comment