2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്


2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. അഭിപ്രായ പ്രകടനവും സ്വാതന്ത്ര്യവും അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ 84 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. കര്‍ഷക സമരം മണിപ്പൂര്‍ സംഘര്‍ഷം എന്നിവ മറച്ചുവെക്കാനും മോദി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ആയുധമാക്കി. കഴിഞ്ഞവര്‍ഷം കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ആകെ ഉണ്ടായ 296 ഇന്റര്‍നെറ്റ് നിരോധനത്തില്‍ 84 തവണയും നടപ്പിലാക്കിയത് ഇന്ത്യയിലാണ്. കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരില്‍ 21 തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. കലാപ ഭൂമിയിലെ യഥാര്‍ഥ്യങ്ങള്‍ മറച്ചു വെക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. കര്‍ഷക സമരം തീവ്രമായ ഹരിയാനയില്‍ 12 തവണയും ജമ്മുകശ്മീരില്‍ 12 തവണയും കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. 84 ല്‍ 41 ഇന്റര്‍നെറ്റ് വിലക്കും വിവിധഘട്ടങ്ങളില്‍ ഉണ്ടായ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു. ഡിജിറ്റല്‍ പൗരാവകാശത്തിനായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്സസ് നൗ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ല്‍ 116 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയത്.

മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതിന് പിന്നാലെ 2018 മുതല്‍ തുടര്‍ച്ചയായി ആറ് തവണയും ഇന്ത്യയായിരുന്നു ഇന്റര്‍നെറ്റ് നിരോധനത്തില്‍ ഒന്നാമത്. 85 തവണ ഇന്റര്‍നെറ്റ് ഏര്‍പ്പെടുത്തിയ സൈനിക നിയന്ത്രണത്തിലുള്ള മ്യാന്‍മാറാണ് ഇത്തവണ പട്ടികയില്‍ ഒന്നാമത്.

Post a Comment

0 Comments