തിരുവനന്തപുരം : അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് സർക്കാർ. വർഷങ്ങളായി ക്ഷേമപെൻഷൻ തുക വാങ്ങി കൊണ്ടിരുന്ന സർക്കാർ ജീവനാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ സ്വീകരിച്ച നടപടിയുടെ ഭാഗമായി കൈപ്പറ്റിയ തുക തിരിച്ചടക്കാനും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 18 ശതമാനം പലിശ സഹിതമാണ് ഇവരിൽ നിന്നും പെൻഷൻ തുക ഈടാക്കിയത്. ഇവരുടെ സസ്പെൻഷൻ നടപടി പിൻവലിച്ചെങ്കിലും സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നാണ് വിശദീകരണം. പെൻഷൻ കൈപറ്റിയവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഉപേക്ഷിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു.വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയതെന്ന് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയിരുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങിയിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആളുകളിൽ നിന്ന് തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും, അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും എന്നായിരുന്നു മുൻപ് സർക്കാർ പറഞ്ഞിരുന്നത്.
WE ONE KERALA -NM
Post a Comment