മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി. കമ്മിറ്റിയുടെ ഘടനയും നടപടിക്രമങ്ങളും സംബന്ധിച്ച് ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് അര്‍ദ്ധരാത്രി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനം കൈക്കൊണ്ടത്. ഇത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി വിയോജനക്കുറിപ്പ് പങ്കുവച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്സിക്യൂട്ടീവിന്റെ ഇടപെടല്‍ പാടില്ലെന്നാണ് ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് കുമാര്‍ വിരമിച്ചതിന് പിന്നാലെയാണ് 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാല്‍ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Post a Comment

0 Comments