ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങി; തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍


കൈക്കൂലി വാങ്ങിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറായ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും വിജിലന്‍സ് പിടികൂടി. പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഗൂഗിള്‍ പേ വഴി 10,000രൂപ കൈക്കൂലി വാങ്ങുകയായിരുന്നു പ്രദീപ് ജോസ്. തിങ്കള്‍ രാത്രി 10.30ന് വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടില്‍ വച്ചാണ് കൈക്കൂലി വാങ്ങിയത്. ഇടുക്കി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-യില്‍ തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരില്‍ ഉണ്ടായിരുന്ന ചെക്ക് കേസില്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ചെക്ക് കേസിലെ വാറണ്ടിന്മേല്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിള്‍-പേ വഴി നല്‍കണമെന്ന് പ്രദീപ് ജോസ് 12-ാം തിയതി ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള സുഹൃത്ത് നിര്‍ദ്ദേശിച്ച പ്രകാരം പരാതിക്കാരന്‍ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഏജന്റായ റഷീദിന്റെ ഗൂഗിള്‍-പേ നമ്പര്‍ അയച്ചു കൊടുത്ത ശേഷം അതിലേക്ക് 10,000 -രൂപ അയച്ചു കൊടുക്കണമെന്നും പറഞ്ഞു.

തുടര്‍ന്ന് 17-ാം തിയതി പരാതിക്കാര്‍ പ്രദീപ് ജോസിനെ വിളിച്ചപ്പോള്‍ കാശ് വൈകിട്ട് അയക്കണമെന്നും അയച്ച ശേഷം അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്‌ന്റെ ഭാഗമായി ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇരുവരും കുടുങ്ങിയത്.

Post a Comment

Previous Post Next Post

AD01

 


AD02