നിർണായക ക്യാച്ച് കൈവിട്ട് ഷമി, ശ്രേയസ്; കറക്കിയിട്ട് കുല്‍ദീപ്, തകര്‍പ്പൻ തുടക്കത്തിനുശേഷം ന്യൂസിലന്‍ഡ് പതറുന്നു


ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് 30 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സെന്ന നിലയിൽ. വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് (15) വിക്കറ്റിനുമുന്നിൽ കുരുങ്ങി ആദ്യം മടങ്ങി. 11-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര ബൗള്‍ഡായി. കുൽദീപിന്റെ തൊട്ടടുത്ത ഓവറിൽ കെയിൻ വില്യംസണും (14 പന്തിൽ 11) പുറത്തായി. പിന്നാലെ ടോം ലതാമിനെ ജഡേജ പുറത്താക്കി (20 പന്തിൽ 14). 32 റൺസുമായി ഡാരൻ മിച്ചലും 17 റൺസുമായി ഗ്ലെൻ ഫിലിപ്‌സുമാണ് ക്രീസിൽ. ഓപ്പണർ രചിൻ രവീന്ദ്രയ്‌ക്ക് എട്ടു പന്തുകളുടെ ഇടവേളയ്‌ക്കിടെ ലഭിച്ചത് 3 ‘ലൈഫാണ്. രണ്ടു തവണ ഇന്ത്യൻ താരങ്ങൾ രചിൻ രവീന്ദ്ര നൽകിയ ക്യാച്ച് അവസരം കൈവിട്ടപ്പോൾ, ഒരു തവണ അംപയർ അനുവദിച്ച എൽബിയിൽനിന്ന് രചിൻ ഡിആർഎസിലൂടെ രക്ഷപ്പെട്ടു. വ്യക്തിഗത സ്കോർ 28ൽ നിൽക്കുമ്പോൾ ഒരു തവണയും 29ൽ നിൽക്കുമ്പോൾ രണ്ടു തവണയുമാണ് രചിന് ‘ലൈഫ്’ ലഭിച്ചത്.

ഒന്നാംവിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും 18 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. വരുൺ ചക്രവർത്തിയും കുൽദീപും പന്തെറിയാനെത്തിയതോടെയാണ് വിക്കറ്റുകൾ വീണത്. ഇന്ത്യക്ക് ഇത് തുടര്‍ച്ചയായി 15-ാം തവണയാണ് ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിർത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.

Post a Comment

0 Comments