ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും ജനപ്രീതിയിൽ യാതൊരു കോട്ടവും വന്നു കാണില്ല. അത്തരത്തിലൊരു സിനിമയാണ് വിക്രമാദിത്യൻ. 2014ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രമാദിത്യൻ ഇന്നും മിനിസ്ക്രീനിൽ അടക്കം ആവർത്തിച്ച് കാണുന്നവരുണ്ട്. പ്രത്യേകിച്ച് ഉണ്ണി മുകുന്ദൻ- ദുൽഖർ സൽമാൻ കോമ്പോ കാണാൻ വേണ്ടി.
വിക്രമാദിത്യന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത 2021ലാണ് പുറത്തുവന്നത്. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചതും. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് സംവിധായകൻ. "വിക്രമാദിത്യൻ രണ്ടാം ഭാഗത്തിന്റെ പണികൾ നടക്കുന്നുണ്ട്. വൺലൈൻ കാര്യങ്ങളൊക്കെ റെഡി ആയിട്ടുണ്ട്. നിലവിൽ കെ എൻ പ്രശാന്തിന്റെ പൊനം എന്ന നോവൽ സിനിമയാക്കാനുള്ള പരിപാടിയിലാണ്. ആ ചിത്രത്തിൽ ഫഹദ് ഉണ്ട്. മറ്റുള്ളവർ കൺഫോം ആയിട്ടില്ല", എന്നാണ് ലാൽ ജോസ് പറഞ്ഞത്.
ഫീൽ ഗുഡ് ജോണറിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രമാദിത്യൻ. ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ എന്നിവരെ കൂടാതെ അനൂപ് മേനോൻ, ലെന, സന്തോഷ് കീഴാറ്റുർ, ജോയ് മാത്യു തുടങ്ങിയവരും നിവിൽ പോളി അതിഥി വേഷത്തിലും എത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ നിവിൻ ഉണ്ടാകുമോന്ന് പറയാനാകില്ലെന്നും ആദ്യ ഭാഗത്തെ പോലെ തുല്യപ്രാധാന്യമാണ് ദുൽഖറിനും ഉണ്ണി മുകുന്ദനുമെന്നും നേരത്തെ ലാൽ ജോസ് പറഞ്ഞിരിക്കുന്നു. ഇവർക്ക് പുറമെ മറ്റൊരു നടൻ കൂടി സിനിമയിൽ ഉണ്ടാകും. അത് പറയാറായിട്ടില്ലെന്നും ആ നടനോടും പറഞ്ഞിട്ടില്ലെന്നും ലാൽ ജോസ് പറഞ്ഞിരുന്നു.
അതേസമയം, ഗെറ്റ് സെറ്റ് ബേബി ആണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലക്കി ഭാസ്കര്‍ ആണ് ദുല്‍ഖറിന്‍റേതായി തിയറ്ററുകളില്‍ എത്തിയത്. ഈ പടത്തിലെ പ്രകടനത്തിന് തെലങ്കാന സര്‍ക്കാരിന്‍റെ സെപ്ഷ്യല്‍ ജൂറി പുരസ്കാരം ദുല്‍ഖറിനെ തേടി എത്തിയിരുന്നു.
Post a Comment