മധയാനൈ കൂട്ടം എന്ന ആദ്യ ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ തിങ്കളാഴ്ച ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 47 വയസ്സായിരുന്നു. ചെന്നൈ സ്വദേശിയായ ഇദ്ദേഹം മധുരയില്‍ ഒരു നിർമ്മാതാവിന് പുതിയ തിരക്കഥ കേള്‍പ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ഇദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോൾ അദ്ദേഹം ബസിൽ ചെന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നുവെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 1999 നും 2000 നും ഇടയിൽ ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ സഹായിയായി വിക്രം സുഗുമാരൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് സ്വതന്ത്ര്യ സംവിധായകനായി. ‘മധയാനൈ കൂട്ടം’ എന്ന ഗ്രാമീണ കഥയാണ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ പടം. അദ്ദേഹത്തിന്റെ ഏറ്റവും അവസാന സംവിധാന സംരംഭം രാവണ കോട്ടം (2023) ആയിരുന്നു, അതിൽ ശന്താനു ഭാഗ്യരാജ് പ്രധാന വേഷത്തിൽ അഭിനയിച്ചു. തെരും പോരും എന്ന പുതിയ പ്രോജക്റ്റിൽ വിക്രം സുഗുമാരൻ പ്രവർത്തിച്ചു വരികയായിരുന്നു. അടുത്തിടെ ഒരു മാധ്യമ അഭിമുഖത്തിനിടെ സിനിമ രംഗത്തെ ചില വ്യക്തികളിൽ നിന്ന് തനിക്ക് വഞ്ചന നേരിടേണ്ടി വന്നതായി സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ തെളിവുകൾ തന്റെ പക്കലില്ലെന്ന് പറഞ്ഞ് ആരുടെയും പേര് പരാമർശിക്കാൻ അദ്ദേഹം തയ്യാറായില്ല
WE ONE KERALA -NM
Post a Comment