തെക്ക് തിരുവനന്തപുരത്ത് നിന്ന് വടക്കന്‍ ജില്ലകളിലേക്കും മംഗളൂരുവിലേക്കും അതുപോലെ തന്നെ തിരിച്ചുമുള്ള ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് കിട്ടുക വലിയ പ്രതിസന്ധിയാണ്.ദിവസേന രാത്രികാലത്ത് മാത്രം മൂന്ന് വീതം സര്‍വീസ് അങ്ങോട്ടും ഇങ്ങോട്ടുമായി ഓടുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം പരിഗണിക്കുമ്പോൾ ഇത് പര്യാപ്തല്ല. ഇപ്പോഴിതാ രാത്രികാലത്ത് മംഗളൂരു - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ. സംസ്ഥാനത്ത് യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തിയിരുന്ന മംഗളൂരു ജംഗ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സര്‍വീസ് നീട്ടിയിരിക്കുകയാണ് റെയില്‍വേ. നിലവില്‍ ഓടിക്കൊണ്ടിരുന്ന സമയക്രമത്തില്‍ നിന്ന് വ്യതാസം കൂടി പ്രാബല്യത്തില്‍വരുത്തിയാണ് സര്‍വീസ് നീട്ടിയിരിക്കുന്നത്. ആറ് സര്‍വീസുകള്‍ കൂടിയാണ് പുതിയതായി നടത്തുകയെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം.06163 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംഗ്ഷന്‍ (06163) സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ 16, 23, 30 തിങ്കളാഴ്ചകളിലും, മംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് (06164) സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ 17, 24, ജൂലായ് 1 ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക. നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ സര്‍വീസുകള്‍ അവസാനിക്കാനിരിക്കെയാണ് സര്‍വീസ് നീട്ടിയുള്ള ഉത്തരവിറങ്ങിയത്. 14 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമായാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടുക. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5:30ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6:50ന് മംഗളൂരുവിലെത്തും. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സറ്റോപ്പുകളുള്ളത്. മംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 3.15ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.50ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
WE ONE KERALA -NM
Post a Comment