‘രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് ലഭിക്കേണ്ട നീതി ഇല്ലാതാക്കി’; ശോഭാ സുബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വനിതാ നേതാവ്


തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വനിതാ നേതാവ്. ശോഭാ സുബിനെ എതിരായ പരാതിയിൽ തുടരന്വേഷണം നടത്തണമെന്നാണ് ആവശ്യം. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് തനിക്ക് ലഭിക്കേണ്ട നീതി ഇല്ലാതാക്കി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കേസ് തള്ളിക്കൊണ്ടുള്ള പോലീസ് റിപ്പോർട്ട് തനിക്കോ തന്റെ കുടുംബത്തിനോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വനിതാ നേതാവ് പറയുന്നു.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹി ആണ് ശോഭ സുബിന് നേരെ പരാതിയുമായി എത്തിയത്. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി. പരാതിക്കാരിയുടെ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. ഇത്തരമൊരു പരാതി കോൺഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാർട്ടിയിൽ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷൻ മാർക്കെല്ലാം പരാതി നൽകിയിരുന്നു. എന്നാൽ നേതാക്കൾ മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു ശോഭ സുബിൻ. എന്നാൽ ഷാഫി പറമ്പിലും പരാതിയിൽ യാതൊരു നടപടിയും എടുക്കാൻ തയ്യാറായില്ല. ടി എൻ പ്രതാപൻ ,എം ലിജു, കെ പി അനിൽകുമാർ, വി കെ ശ്രീകണ്ഠൻ തുടങ്ങിയവർക്കും താൻ പരാതി നൽകിയെന്നും എന്നാൽ ശോഭാ സുബിനായി നേതാക്കൾ സംരക്ഷണ കവചം ഒരുക്കുകയാണ് ഉണ്ടായത് എന്നും പരാതിക്കാരി പറയുന്നു.

ഇപ്പോൾ മാനഹാനി കാരണം ജീവിക്കാൻ ആകുന്നില്ലെന്നും തനിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ ഉണ്ടായെന്നും ഇവർ പറയുന്നു. അതേസമയം സത്യം തെളിയിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വനിതാ നേതാവ് പറഞ്ഞു. താൻ നീതിക്കായി കാത്തിരിക്കുന്നുവെന്നും അവർ പറഞ്ഞു.


Post a Comment

Previous Post Next Post

AD01