394 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള പാർപ്പിടം; തുരുത്തി ടവര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

 


രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതിയായ തുരുത്തി ടവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിര്‍മിച്ച ബഹുനില ഇരട്ട ടവറില്‍ 394 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ താമസിച്ചിരുന്ന 394 കുടുംബങ്ങളാണ് പുതിയ ഭവനസമുച്ഛയത്തിലേക്ക് താമസം മാറുന്നത്. പുതുജീവിത പ്രതീക്ഷകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. കോര്‍പറേഷന്‍ പ്രദേശത്തെ കല്‍വത്തി, കൊഞ്ചേരി, തുരുത്തി നഗറുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ പദ്ധതിയിലാണ് ഒന്നാമത്തെ സമുച്ഛയം നിര്‍മിച്ചത്. രണ്ടാമത്തെ സമുച്ഛയം കോര്‍പ്പറേഷന് വേണ്ടി സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡും നിര്‍മിച്ചു.ഓരോ യൂണിറ്റിലും ഡൈനിങ്/ ലിവിങ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാല്‍ക്കണി, രണ്ട് ശുചിമുറികള്‍ എന്നിവയുണ്ട്. ഇതിനുപുറമേ അങ്കണവാടി, കടമുറികള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ആദ്യസമുച്ഛയത്തിന് 41.74 കോടി രൂപയും രണ്ടാം സാമുച്ഛയത്തിന് 44 കോടി രൂപയും ആണ് നിര്‍മാണ ചിലവ്.



Post a Comment

0 Comments