കരൂരിൽ നടൻ വിജയിയുടെ റാലിയിൽ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് നടത്തി അന്വേഷണ സംഘം. ടി വി കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകനാണ് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെ ചുമത്തിയാണ് മതിയഴകനെ അറസ്റ്റു ചെയ്തിരിക്കുന്നത്. അതേസമയം, നടനും ടിവികെ അധ്യക്ഷനുമായ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ജുഡിഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.ഇതുവരെ 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും എൽ മുരുകനും കരൂരിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു. ഡി വൈ എഫ് ഐ അഖിലേന്ത്യാ നേതാക്കളും ഇന്ന് ചികിത്സയിൽ കഴിയുന്നവരെ കണ്ടു. അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദർശനം നടത്തിയത്.
Post a Comment