ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വ്യാപാര നയതന്ത്രത്തിലൂടെയാണ് താൻ അവസാനിപ്പിച്ചതെന്നും ഇതുവരെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ നെബേൽ സമ്മാനത്തിന് താൻ അർഹനാണെന്നും ട്രംപ് പറഞ്ഞു.അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ദിനത്തിലെ അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു ട്രംപ്. മുമ്പൊരിക്കലും ആദരിക്കപ്പെടാത്ത തരത്തിലാണ് ഇപ്പോൾ അമേരിക്ക ബഹുമാനിക്കപ്പെടുന്നതെന്നും തന്റെ ഭരണത്തിൻ കീഴിൽ ആഗോളതലത്തിൽ അമേരിക്കയ്ക്ക് മുമ്പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള പുതിയ ആരാധനയും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
'ഇന്ത്യ- പാകിസ്ഥാൻ, തായ്‌ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രായേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ തൂടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഞങ്ങൾ നിറുത്തി. അവയിൽ 60 ശതമാനവും വ്യാപാര നയതന്ത്രം കാരണമാണ് നിർത്തി വയ്പ്പിക്കാൻ സാധ്യമായത്.യുദ്ധം ചെയ്യാൻ പോകുകയാണെങ്കിൽ ഇന്ത്യയുമായി വ്യാപാരത്തിനില്ല എന്ന് അമേരിക്ക പറഞ്ഞു. അവര്‍ക്ക് വ്യാപാരം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ താത്പര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കളോട് എനിക്ക് ബഹുമാനമുണ്ട്'- ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമെന്ന് തന്നോട് ചിലർ പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.തന്റെ നേതൃത്വത്തിൽ റഷ്യ-ഉക്രെയ്ൻ സംഘർഷം ഇപ്പോഴും പരിഹരിക്കാൻ കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പരാമർശങ്ങൾ അവസാനിപ്പിച്ചത്.
إرسال تعليق