മുൻ എ.സി.പി യുടെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലം: അഡ്വ. മാർട്ടിൻ ജോർജ്


കണ്ണൂർ: എ ഡി എം ആയിരുന്ന നവീന്‍ബാബു മരണപ്പെട്ട കേസിൽ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിൻ്റെ ഉപകാരസ്മരണയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്. എഡി എമ്മിൻ്റെ മരണത്തിന് ഉത്തരവാദിയായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്   പി.പി. ദിവ്യയെ വെളുപ്പിച്ചെടുക്കാൻ അന്വേഷണം അട്ടിമറിച്ചുവെന്ന   ആരോപണ വിധേയനാണ് മുന്‍ എസിപി ടി.കെ.രത്നകുമാർ. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡിലാണ് ഏതാനും മാസം മുമ്പ് സർവീസിൽ നിന്നും വിരമിച്ച  രത്‌നകുമാറിനെ സി പി എം മത്സരിപ്പിക്കുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്‌നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നുംപക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചതാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ  സര്‍വീസില്‍ നിന്നും വിരമിച്ച രത്നകുമാറിനെ സജീവ പ്രവർത്തകരെയെല്ലാം തഴഞ്ഞ് സ്ഥാനാർത്ഥിയാക്കിയതിൽ നിന്ന് പൊതു സമൂഹം എന്താണ് കരുതേണ്ടത്? സർവീസ് കാലയളവിൽ സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ചതിൻ്റെ പ്രതിഫലമല്ലേ ഈ സ്ഥാനാർത്ഥിത്വം ? നവീൻ ബാബു കേസ് മാത്രമല്ല ജില്ലയിലെ മറ്റു പല രാഷ്ട്രീയ കേസുകളിലും സി പി എമ്മുകാർക്കനുകൂലമായി തൻ്റെ ഔദ്യോഗിക പദവി ഈ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നല്ലേ കരുതേണ്ടത്?  സർവീസിലിരുന്ന് സി പി എമ്മിന് വിടുപണി ചെയ്താൽ വിരമിച്ചതിനു പിന്നാലെ പാർട്ടി സ്ഥാനമാനങ്ങൾ നൽകുമെന്ന സന്ദേശമാണ് സി പി എം നേതൃത്വം ഇതിലൂടെ നൽകുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01